Advertisment

സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത് 10000 രൂപ കൊടുത്ത്; ഭാര്യയെ മൂര്‍ഖന്‍ ആഞ്ഞുകൊത്തുമ്പോള്‍ സൂരജ് നോക്കിനിന്നു; മരണം ഉറപ്പിച്ച ശേഷം മൂര്‍ഖനെ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് കൊത്താന്‍ വന്നതോടെ നടന്നില്ല, തുടര്‍ന്ന് ഉറങ്ങാതെ കട്ടിലിലിരുന്ന് നേരം വെളുപ്പിച്ചു; ഉത്ര കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

New Update

കൊല്ലം: ഉത്രയുടെ മരണം ഭര്‍ത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം  . സൂരജിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അയ്യായിരം രൂപാവീതം കൊടുത്ത് സൂരജ് വാങ്ങിയ അണലിയും മൂര്‍ഖനുമാണ് രണ്ടുതവണയായി അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) കൊത്തിയത്.ഈ മാസം ആറാം തീയതി രാത്രിയിലാണ് കുപ്പിയിലാക്കി ബാഗില്‍ കരുതിയിരുന്ന മൂര്‍ഖനെ തങ്ങളുടെ കിടപ്പ് മുറിയില്‍ സൂരജ് തുറന്നുവിട്ടത്.

Advertisment

publive-image

മൂര്‍ഖന്‍ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോള്‍ സൂരജ് നോക്കി നില്‍ക്കുകയായിരുന്നു. പിന്നീട് ഇതിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് കുപ്പിയിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ച്‌ കട്ടിലില്‍ത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിച്ചു.രാവിലെ വീട്ടുകാരെ വിളിച്ചുവരുത്തി ഉത്തരയെ പാമ്പ് കടിച്ചതായി അറിയിക്കുകയും മുറിയ്ക്കുള്ളില്‍ നിന്നും മൂര്‍ഖനെ കണ്ടെത്തുകയുമായിരുന്നു. താന്‍തന്നെയാണ് പാമ്ബിനെ കൊണ്ടിട്ട് കടിപ്പിച്ചതെന്നും പിന്നീട് അടിച്ചുകൊന്നതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ചാത്തന്നൂര്‍ സ്വദേശിയായ പാമ്പ് പിടിത്തക്കാരില്‍ നിന്നാണ് സൂരജ് പാമ്ബുകളെ വിലയ്ക്ക് വാങ്ങിയത്. മുന്‍പും ഇത്തരത്തില്‍ ഇവരില്‍ നിന്നും പാമ്ബുകളെ വാങ്ങാറുണ്ടായിരുന്നു.പാമ്പ് പിടുത്തക്കാരനും ഡ്രൈവറും സഹായിയും ചേര്‍ന്നാണ് കാറില്‍ മാര്‍ച്ച്‌ 26ന് സൂരജിന് അണലിയെ കുപ്പിയിലാക്കി എത്തിച്ചത്. 29ന് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച്‌ ഉത്തരയെ പാമ്ബ് കടിക്കുകയും ചെയ്തു. അന്ന് പാമ്പ് കടിച്ച്‌ മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്തരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് ജീവന്‍ രക്ഷിക്കാനായി. ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 22ന് ഡിസ്ചാര്‍ജ്ജ് വാങ്ങി ഉത്തരയെ അഞ്ചലിലെ സ്വന്തം വീട്ടിലെത്തിച്ചു.

24ന് തന്നെ സൂരജ് അടുത്ത മൂര്‍ഖന്‍ പാമ്ബിനെ വാങ്ങി, ഈ മാസം 6ന് രാത്രിയില്‍ തുറന്നുവിട്ട് കടിപ്പിച്ചു. കൊലപാതകത്തിന് വേണ്ടിയാണ് പാമ്ബിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാര്‍ അറിഞ്ഞിരുന്നില്ല. വാര്‍ത്തകളില്‍ ഈ വിഷയം വന്നതോട് ഇവര്‍തന്നെ പൊലീസിനോട് പാമ്ബിനെ വിറ്റകാര്യം വെളിപ്പെടുത്തി. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ഇടയില്ല. സൂരജിനെ തെളിവെടുപ്പിന് അഞ്ചലിലും അടൂരിലും എത്തിയ്ക്കും.

നാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉത്തരയുടെ 98 പവന്റെ ആഭരണങ്ങളും പണവും സൂരജ് നേരത്തേ കൈക്കലാക്കിയിരുന്നു. ഉത്തരയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

crimebranch uthra death kollam snake
Advertisment