കൊട്ടാരക്കര: ഉത്രയുടെ കയ്യിൽ പാമ്പു കടിയേറ്റ 2 മുറിവുകളും തമ്മിലുള്ള അകല വ്യത്യാസം വെറും 5 സെന്റിമീറ്റർ. വനം വകുപ്പ് വിദഗ്ധരുടെ ശാസ്ത്രീയ പരിശോധനയിൽ മൂർഖൻ സ്വമേധയാ ഇങ്ങനെ കടിക്കില്ല എന്നതാണ് റിപ്പോർട്ട്. പാമ്പുകളുടെ ജൈവശാസ്ത്ര പ്രത്യേകതകളും കുറ്റപത്രത്തിൽ വിവരിക്കുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് വിധി നിർണയിക്കുന്നത്.
ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൂർഖന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധന ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫോറൻസിക് ഫലം എന്നിവ കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളിലേക്കു പാമ്പുകൾക്ക് സ്വമേധയാ കടക്കാൻ സാഹചര്യമില്ലെന്നാണ് ഇരു വീടുകളും സന്ദർശിച്ച എട്ടംഗ വിദഗ്ധസമിതി റിപ്പോർട്ട്.
അണലിയുടെ കടിയേറ്റ ഉത്ര രക്ഷപ്പെടുമെന്ന് ഉറപ്പായപ്പോൾ തന്നെ സൂരജ് രണ്ടാം കൊലപാതക ശ്രമം ആസൂത്രണം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനായി പാമ്പ് പിടിത്തക്കാരൻ ചാവറുകാവ് സുരേഷിന്റെ പക്കൽ നിന്നു മൂർഖൻ പാമ്പിനെ വാങ്ങി. യുട്യൂബിലുടെ പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളും പ്രത്യേകതകളും പരിശീലനവും നേടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കേസിൽ പൊലീസ് നടത്തിയത് വ്യത്യസ്തമായ അന്വേഷണമെന്ന് എസ്പി ഹരിശങ്കർ പറഞ്ഞു. കുറ്റാന്വേഷണത്തോടൊപ്പം പാമ്പുകളുടെ രീതികളെക്കുറിച്ച് ഗവേഷണവും നടത്തി. വിദേശത്ത് നിന്നുള്ള പാമ്പ് വിദഗ്ധരുടെ സഹായവും തേടി. വേഗത്തിൽ കുറ്റാന്വേഷണം നടത്തിയ പൊലീസ് സംഘത്തിനെ എസ്പി അനുമോദിച്ചു. ഇവർക്ക് അവാർഡ് ശുപാർശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.