അഞ്ചല്‍: അഞ്ചല്‍ ഉത്രാ വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിഷം മുറ്റിനിന്ന സമയത്താണ് ഉത്രയെ കരിമൂര്‍ഖന്‍ കൊത്തിയതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പിനെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പകളെ ജനവാസകേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിനു സമീപമാണ്. ഇത്തരം പ്രവൃത്തികള്‍ മുന്‍പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു.
അതേസമയം സൂരജിന് ധാരാളം സൗഹൃദവലയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ സംഭവം രഹസ്യമാക്കി വെക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു സൂരജ്. ഇരുപതിലേറെ അടുത്ത സുഹൃത്തുക്കള്‍ സൂരജിനുണ്ടായിരുന്നു. എന്നാല്‍ വെറും രണ്ട് പേരോട് മാത്രമാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ബാക്കിയുള്ള സുഹൃത്തുക്കള്‍ ഇക്കാര്യം അറിയാതിരിക്കാന്‍ ശ്രദ്ധ വെച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
സൂരജ് ഉത്രയെ കടിപ്പിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത് മൂര്‍ഖനെ ഉപയോഗിച്ചായിരുന്നു. ഈ സമയം പാമ്പിന് വിഷംമുറ്റിയ സമയമായിരുന്നു. കൂടുതല്‍ വിഷം ഉണ്ടാവും ഈ സമയത്ത്. മുട്ടയിട്ട് പത്ത് ദിവസം കഴിഞ്ഞതിനാലാണ് വിഷം വളരെ കൂടുതലായി കാണുന്നത്. ഇതറിഞ്ഞ് കൊണ്ടാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ആ ദിവസം തന്നെ തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്താലേ സൂരജ് ഇതറിഞ്ഞ് കൊണ്ടാണോ എല്ലാം ചെയ്തതെന്ന് വ്യക്തമാകൂ.
സൂരജ് നിഗൂഢ സ്വഭാവം പുലര്‍ത്തിയിരുന്ന ആളായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. മറ്റൊരു വിളിപ്പേരും ഈ വിചിത്ര സ്വഭാവം കാരണം സൂരജിന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായിരുന്നു. നാല് സുഹൃത്തുക്കളെയാണ് അടൂരില്‍ എത്തിച്ച് മൊഴിയെടുത്തത്.
സൂരജും പാമ്ബ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിക്കുന്നു. കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ സൂരജ് ശ്രമിക്കുമെന്ന സംശയമാണ് പൊലീസിനുള്ളത്. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴയ്ക്കാന്‍ ആദ്യഘട്ടത്തില്‍ സൂരജും സുരേഷും ശ്രമിച്ചിരുന്നു.