കൊട്ടാരക്കര: ഉത്ര വധക്കേസ് അന്വേഷണ റിപ്പോർട്ട് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാക്കുന്നു. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറും.
പാമ്പിനെ ആയുധമാക്കി നടത്തിയ അപൂർവ കൊലപാതകം എന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച കേസാണിത്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയ രീതിയും അന്വേഷണ വഴികളും ഡിജിറ്റൈസ് ചെയ്യുന്നതിനു തുടക്കമായി.
ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയും കൊല്ലം റൂറൽ എസ്പി ഹരിശങ്കറും പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ട് വിവരങ്ങൾ കൈമാറി.
ഐപിഎസ് ട്രെയിനികളാണ് വിവരങ്ങൾ ക്രോഡീകരിക്കുന്നത്. ഭാഷാമാറ്റം നടത്താൻ വിദഗ്ധരെയും നിയോഗിച്ചു. രണ്ടായിരത്തിലേറെ പേജുകൾ ഉള്ള കുറ്റപത്രമാണ് ഉത്ര വധക്കേസിൽ കോടതിയിൽ സമർപ്പിച്ചത്. മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്.