കൊല്ലം: അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടിൽ അരങ്ങേറിയത്.
മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛൻ കരഞ്ഞുകൊണ്ട് ചോദിച്ചു. ഇതിന് മറുപടിയായി
ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പൊട്ടിക്കരഞ്ഞ് സൂരജ് മറുപടി നൽകി.
ഇന്നലെവരെ മകനായി കരുതിയിരുന്ന സൂരജനെ കണ്ടപ്പോള്‍ ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജിനെതിരെ ആക്രോശിച്ചു. അമ്മയെ അവിടെ നിന്ന് മാറ്റിയ ശേഷം പോലീസ് സൂരജുമായി വീടിനുള്ളില്‍ കടന്ന് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ടിന്‍ ഇവിടെനിന്നും കണ്ടെടുത്തു. വീടിനു കുറച്ചുമാറി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ടിന്‍ കിടന്നിരുന്നത്. വീടിന്റെ പരിസരത്തും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി കിടപ്പുമുറിയിലേക്ക് കടന്നതോടെ സൂരജും പൊട്ടിക്കരഞ്ഞു.
കൊല്ലപ്പെട്ട ഉത്രയുടെ അഞ്ചലിലെ വീട്ടിലാണ് ഭര്‍ത്താവ് സൂരജിനെയും സഹായി സുരേഷിനെയും എത്തിച്ചത്. ആൾക്കൂട്ടം ഒഴിവാക്കാനായി പുലര്‍ച്ചെയാണ് തെളിവെടുപ്പ് നടത്തിയത്.