കൊല്ലം: കൊല്ലത്ത് യുവതിയെ പാമ്പ് കടിച്ച് മരിച്ച കേസ് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇനിയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് പൊലീസ്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളായിരിക്കും കോടതിയില്‍ നിര്‍ണായകമാകുക. രണ്ട് തവണയും ഉത്രയെ പാമ്പ് കടിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് പ്രതിയായ ഭര്‍ത്താവ് സൂരജ് മാത്രമാണ്. വാദി മരിക്കുകയും പ്രതി മാത്രം സാക്ഷിയായുകയും ചെയ്ത കേസില്‍ 80 ദിവസത്തിനുളളില്‍ കുറ്റപത്രം നല്‍കുമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാമ്പിനും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടി വരും.സംസ്ഥാനത്ത് തന്നെ കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ആദ്യത്തെ കേസായിരിക്കും ഇത്. ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരന്‍ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പ് തന്നെയാണ് കടിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോസ്റ്റ്‌മോര്‍ട്ടം. വനംവകുപ്പിന്റെ സഹായത്തോടെ ആയിരിയ്ക്കും പരിശോധന.
കൂടാതെ പാമ്പ് പിടുത്തക്കാരന്‍ സുരേഷില്‍ നിന്നും ഈ പാമ്പിനെ തന്നെയാണ് സൂരജ് വാങ്ങിയതെന്നും പൊലീസിന് തെളിയിക്കേണ്ടതുണ്ട്. മൂര്‍ഖനെ കൊണ്ടാണ് സൂരജ് ഉത്രയെ കടിപ്പിച്ചത്. രണ്ടുതവണയാണ് മൂര്‍ഖന്‍ ഉത്രയെ കൊത്തിയത്. മൂര്‍ഖന്‍ കടിച്ചാല്‍ വേദന വളരെ കുറവാണ്. ഇതുകൊണ്ടാണ് ഉറങ്ങിക്കിടന്ന ഉത്ര ഇക്കാര്യം അറിയാതെ പോയതെന്നും പൊലീസ് അറിയിച്ചിരുന്നു.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ സുഹൃത്തുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് നിലവില്‍ പൊലീസ്. അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. ഇവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. കൂടാതെ പാമ്പിനെ ഉപയോഗിക്കുന്നതില്‍ ആരെങ്കിലും സൂരജിന് ഉപദേശം നല്‍കിയിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ടുവന്ന കുപ്പി പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി മൂന്ന് മാസം നീണ്ടുനിന്ന ആസൂത്രണങ്ങള്‍ സൂരജ് നടത്തിയതായിട്ടാണ് പൊലീസ് കണ്ടെത്തല്‍.
പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പ് കടിച്ച് മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. ഭർത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാൾക്ക് പാമ്പ് കൈമാറിയ ആളെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.
സൂരജിന്‍റെ വീട്ടുകാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സൂരജിന്‍റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പിന്നാലെ കുട്ടിയെ ഉത്രയുടെ കുടുംബത്തോടൊപ്പം വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. കുട്ടിയെ വാങ്ങാനായി ഉത്രയുടെ അച്ഛൻ പൊലീസുമായി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സൂരജിന്റെ അമ്മ കുഞ്ഞുമായി വേറെ എവിടെക്കോ മാറി നിൽക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്.
കേസില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ത്രീധന പീഡനത്തിനെതിരെ സൂരജിനും കുടുംബത്തിനുമെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.