കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയതായി സൂരജ് പറഞ്ഞുവെന്ന് സുഹൃത്തിൻ്റെ മൊഴി. പൊലീസിന് നൽകിയ മൊഴിയിലാണ് സൂരജിൻ്റെ സുഹൃത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞിരുന്നു. കേസ് അന്വേഷണത്തിൽ എന്തിനാണ് ഭയപെടുന്നതെന്ന് സുഹൃത്ത് ചോദിച്ചപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് മുൻകൂർ ജാമ്യത്തിനും സൂരജ് ശ്രമിച്ചിരുന്നു.
യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കും മുൻപ് ഉറക്കഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും പൊലീസിന് സംശയമുണ്ട്. ആന്തരികാവയവ പരിശോധനയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുന്നുണ്ട്. നേരത്തെ പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തതായി പ്രതി മൊഴി നൽകിയിരുന്നു. പാമ്പ് കടിയേറ്റ രണ്ട് തവണയും ഇങ്ങനെ മരുന്ന് നൽകിയതായി സൂരജ് പറഞ്ഞു. അടൂരിലെ ഒരു കടയിൽ നിന്നാണ് ഇതിനായി മരുന്ന് വാങ്ങിയത്.
സൂരജ് ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിൻ്റെ ഉടമ, ജീവനക്കാരൻ, സൂരജിൻ്റെ രണ്ട് സുഹൃത്തുക്കൾ, സൂരജിൻ്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സൂരജിന് പാമ്പുകളെ നൽകിയ ചാവർകോട് സുരേഷിനെ മാപ്പു സാക്ഷിയാക്കിയേക്കും. കൂടുതൽ പേരെ ചോദ്യം ചെയ്തതിന് ശേഷമാകും ഇതിൽ തീരുമാനമെടുക്കുക.
ഏതാനും ദിവസം മുൻപാണ്, പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പ് കടിച്ച് മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഭർത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.