കൊല്ലം: ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും മകളുടെ ജീവന്‍ മരുമകന്‍ എടുത്തതിന്റെ വേദനയിലാണ് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍. എല്ലാ മാസവും സൂരജ് ആവശ്യപ്പെടുന്ന പണം നല്‍കിയിരുന്നുവെന്നും ആവശ്യപ്പെട്ട വാഹനം വാങ്ങി നല്‍കിയതായും അദ്ദേഹം പറയുന്നു.
കല്യാണത്തിന് ശേഷം സൂരജ് ജോലിയില്‍ നിന്ന് രാജിവെച്ചെന്ന് ഉത്രയുടെ അച്ഛന്‍. രണ്ട് വണ്ടി വാങ്ങിക്കൊടുത്തു, ഓരോ മാസവും ചോദിക്കുന്ന പൈസ ഞാനവന് കൊടുക്കും. എല്ലാം തട്ടിയെടുത്തിട്ട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു..
സൂരജിന്‍റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്‍റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും ഉത്രയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
ബ്രോക്കര്‍മാര്‍ വഴിയുള്ള അറേജ്ഡ് വിവാഹമായിരുന്നു ഉത്രയുടേയും സൂരജിന്‍റേതും. ക്ലറിക്കല്‍ ജോലിയായിരുന്നു സൂരജിനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു. സാമ്പത്തിക തിരിമറിയുണ്ടായെന്നും 50000 രൂപ വേണമെന്നും പറഞ്ഞു. ഞാൻ അത് നല്‍കി. അതിന് ശേഷവും പലപ്പോഴായി പണം നല്‍കി. ബെലനോ കാറ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി നല്‍കി. വേറെ വണ്ടി വേണമെന്ന് പറഞ്ഞപ്പോള്‍ ബജാജിന്‍റെ മറ്റൊരു വാഹനവും വാങ്ങി നല്‍കി. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍സൂരജ് പണം ആവശ്യപ്പെട്ടു തുടങ്ങി. വിവാഹത്തിന്‍റെ സമയത്ത് കൊടുത്ത പണമെല്ലാം ആദ്യം തന്നെ അവര്‍ തീര്‍ത്തിരുന്നു.
ആദ്യത്തെ തവണ പാമ്പ് കടിച്ചപ്പോള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണോയെന്ന സംശയം ഉത്രയുടെ അമ്മ ഉന്നയിച്ചിരുന്നു. ആ ദിവസം നടന്നതൊന്നും ഉത്രയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിലാണ് സംശയം ഉണ്ടായത്.സൂരജിന്‍റെ സഹോദരിയുടെ വിദ്യാഭ്യാസത്തിന് പണം നല്‍കിയിരുന്നു. ടൂറിന് പോകാനുള്ള പണവും സെമസ്റ്റര്‍ പണവും അടച്ചിരുന്നതും താനായിരുന്നുവെന്നും ഉത്രയുടെ അച്ഛന്‍ പ്രതികരിച്ചു. സൂരജിന്‍റെ കുടുംബാംഗങ്ങൾക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ടെന്നും ഉത്രയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു.