ഡല്‍ഹി: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽപെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി വരെ 28 മൃതദേഹങ്ങൾ ആണ് കണ്ടെത്താൻ ആയത്. 171 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് വിവരം. ഇതിൽ 150ഓളം പേർ ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ച ചമോലി ജില്ലയിലെ തപോവനിൽ നിന്നുള്ളവരാണ്.
തപോവനിലെ ജലവൈദ്യുതി നിലയത്തിന് അടുത്തുള്ള തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിന് അകത്തേക്ക് കടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജെ.സി.ബി കൊണ്ട് തുരന്ന് 100 മീറ്ററോളം അകത്തേക്ക് കടക്കാനാണ് സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും ശ്രമം.
ചെളിയും മണ്ണും പാറക്കെട്ടുകളും നിറഞ്ഞതിനൽ ഈ ദൗത്യം ദുഷ്കരമാണ്. മുപ്പത്തിയഞ്ചോളം പേർ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം.
തപോവനിലെ ജലവൈദ്യുതി നിലയത്തിൻ്റെ ടണൽ തകർന്നുളള ഒഴുക്കിൽ പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ മറൈൻ കമാൻഡോയും മുങ്ങൽ വിദഗ്ധരും രാവിലെ പുനരാരംഭിക്കും. ഒഴുക്കിൽ പെട്ടവരുടെ മൃതദേഹം 120 കിലോ മീറ്റർ അകലെ നിന്നുവരെ കണ്ടെത്തിയ്യുണ്ട്. അതിനാൽ ഗംഗ നദിയിലുടനീളം തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.