ഡൽഹി: ഉത്തരാഖണ്ഡില്‍ ഞായറാഴ്ചയുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തത്തില്‍ ഇതുവരെ 32 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 197 പേരെ ഇനിയും കാണ്ടെത്താനുണ്ട്. ഞായറാഴ്ച രാവിലെ നന്ദ ദേവി മലനിരകളിലെ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞ് അളകനന്ദ നദിയില്‍ പതിക്കുകയായിരുന്നു.
പ്രളയത്തില്‍ തപോവന്‍-വിഷ്ണുഘട്ട് ജലവൈദ്യുത പദ്ധതിക്കും ഋഷിഗംഗ പദ്ധതിക്കും വലിയ നാശനഷ്ടമുണ്ടായതായി വിലയിരുത്തുന്നു. ഏതാണ്ട് 1,500 കോടി രൂപയുടെ നാശനഷ്ടമാണ് ഇവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ 600ല്‍ അധികം സേനാംഗങ്ങള്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
പ്രളയബാധിത പ്രദേശങ്ങളില്‍ ഐ.ടി.ബി.പിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നടക്കുന്നത്. സമയോജിതമായ പ്രവര്‍ത്തനത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഐ.ടി.ബി.പി ജവാന്മാര്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു.