സംവിധായകൻ വി എ ശ്രീകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'ഒടിയൻ'. വലിയ ബജറ്റിൽ മോഹൻലാലിനെ നായകനാക്കിയുള്ള രണ്ടാമൂഴം എന്ന ചിത്രം അദ്ദേഹം ഒരുക്കാൻ പോവുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്ന മറ്റൊരു പ്രചരണമാണ് പിണറായി വിജയന്‍റെ ജീവിതചരിത്രം വി എ ശ്രീകുമാർ സിനിമയാക്കുന്നുവെന്ന്.
പിണറായി വിജയന്‍റെ മേക്കോവറിലുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വളരെ മുന്‍പേ ആലോചിച്ച പ്രോജക്ട് ആണെന്നും കണ്‍സെപ്റ്റ് സ്കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു ശ്രീകുമാറിന്‍റെ പ്രതികരണം.
പിണറായി വിജയന്‍റെ ജന്മദിനത്തിൽ താനും തന്റെ ടീമും രണ്ട് വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ് എന്ന് ഫേസ്ബുക്കിൽ എഴുതിയിരിക്കുകയാണ് വി എ ശ്രീകുമാര്‍. ഒരുപക്ഷെ പിണറായിയെ കുറിച്ചുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളെ കുറിച്ചാവാം അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് എന്നാണ് പോസ്റ്റിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ട് വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തിൽ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകൾ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്.
പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയൻ. ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി.
അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്...
പിറന്നാൾ സലാം
കോമ്രേഡ്