കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക നയം രൂപീകരിക്കുന്നതിനവശ്യമായ ചർച്ചകൾ തുടരുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകളും സന്ദർശനത്തിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ ജില്ലയിലെയും കായിക രംഗത്തെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. എറണാകുളം കളക്ടർ, കൊച്ചി മേയർ, ജില്ലയിലെ എംഎൽഎമാർ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
മഹാരാജാസ് ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ പരിഹരിക്കും. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. ജില്ലയിൽ വാട്ടർ സ്പോട്സിൻ്റെ സാധ്യതകൾ സർക്കാർ പരിശോധിക്കും. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരും.
കായിക യുവജന മന്ത്രാലയത്തിൻ്റെ റീജിയണൽ ഓഫീസ് കൊച്ചിയിൽ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. വനിതകൾക്ക് വേണ്ടി ഫുട്ബോൾ അക്കാദമി സ്‌ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായിക രംഗത്ത് വലിയ മാറ്റങ്ങൾ വരണം. 850 കോടി രൂപ കഴിഞ്ഞ സർക്കാർ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസം മെച്ചപ്പെട്ടുത്താൻ ചെലവഴിച്ചു. ആ രീതിയിലുള്ള ഇടപെടലുകൾ ഇനിയും തുടരും.
ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.