ആലപ്പുഴ: അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനര്‍ത്ഥിയ്ക്ക് നേരെയുണ്ടായ കയേറ്റത്തെ അപലപിച്ച് വി മുരളീധരന്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് നേരെയാണ് അക്രമം ഉണ്ടായത്. പരിക്കേറ്റ അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രകോപിതരായ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
സംഭവത്തില്‍ വി മുരളീധരന്റെ കുറിപ്പ് ഇങ്ങനെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടിരുന്ന അമ്പലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ ആക്രമിച്ച സിപിഎം നടപടി ഹീനവും അപലപനീയവുമാണ്. പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർത്ഥി വരെ ആക്രമിക്കപ്പെടുന്ന തരത്തിൽ കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കുന്നു. ആശയങ്ങൾ തോൽക്കുമ്പോഴെല്ലാം ആയുധം കൊണ്ട് മറുപടി പറയുകയെന്ന കമ്മ്യൂണിസ്റ്റ് ശൈലി നടപ്പാക്കുകയാണ് സിപിഎം.
ബി.ജെ.പി ക്ക് ജനങ്ങൾക്ക് ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് സിപി.എമ്മിനെ വിറളി പിടിപ്പിക്കുന്നത്. പരാജയ ഭീതികൊണ്ട് അക്രമം അഴിച്ച് വിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.
ഭയരഹിതമായി എല്ലാ സ്ഥാനാർത്ഥികൾക്കും പ്രചാരണ പ്രവർത്തനത്തിലേർപ്പെടാനുള്ള സാഹചര്യം സംസ്ഥാനത്ത് ഒരുക്കണം. അനൂപിനെ ആക്രമിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം.