തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കിയ. ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇര വാദമുയർത്തി സഹതാപം പിടിച്ചു പറ്റാനുള്ള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കേന്ദ്രസർക്കാർ അന്വേഷണത്തിന്‍റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ ‘കോവിഡിയറ്റ്’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. നിരന്തരം പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി പറഞ്ഞു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്ഐആറുകൾ റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.