തിരുവനന്തപുരം: വാക്സീൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിൽ വരാതിരിക്കുകയാണ് ഉചിതമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുത്തിവയ്പ് എടുക്കാത്ത രക്ഷിതാക്കൾക്കും നിർദേശം ബാധകമാണ്. സ്കൂൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മന്ത്രി അറിയിച്ചു.
എല്ലാ സ്കൂളുകളിലും പ്രവേശനോത്സവും ഉണ്ടാകുമെന്നും സ്കൂൾ തുറക്കുന്നതുമായി ബാന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശങ്കൾ വേണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരണ്ട. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും ശിവന്‍കുട്ടി പറഞ്ഞു.
കോവിഡ് വ്യാപനത്തിന് പിന്നാലെ അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് ആരംഭിക്കാൻ പോവുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള ‘തിരികെ സ്‌കൂളിലേക്ക്’ മാര്‍ഗരേഖ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. കുട്ടികൾക്ക് സ്കൂളിൽ വരാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണം. ഓട്ടോറിക്ഷയില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.