പാലാ : വാഗമണ്ണില്‍ ട്രെക്കിംഗിനെത്തിയ ആഡംബര വാഹനം റോഡിന്‍റെ വശം മണ്ണിടിഞ്ഞു വീണു മറിഞ്ഞ് ഒരാള്‍ മരിച്ചു. മധ്യപ്രദേശ് ജബൽപൂർ സ്വദേശി ദീപക് സിംഗ് ഠാക്കൂർ ആണ് മരിച്ചത്. പ്രമുഖ വ്യവസായി അന്തരിച്ച മണര്‍കാട്ട് പാപ്പന്റെ സഹോദര പുത്രന്‍ കുഞ്ഞുമോന് ഉള്‍പ്പെടെ 2 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം സ്വദേശിയായ ദീപക് ആണ് പരിക്കേറ്റ രണ്ടാമന്‍ .
വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. വാഹനം പൂര്‍ണമായും തകര്‍ന്നു. ഹോട്ടല്‍ മഹാറാണി ഉടമ മണര്‍കാട് കുട്ടിച്ചന്റെ ഉടമസ്ഥതയിലുള്ള വാഗമണ്‍ എം.എം ജെ പ്ലാന്‍റേഷനിലാണ് അപകടമുണ്ടായത്.
കുട്ടിച്ചന്റെ മകന്‍ കുഞ്ഞുമോന്‍ സഞ്ചരിച്ച കാറാണ് ഇവരുടെ തോട്ടത്തില്‍ വച്ച് അപകടത്തില്‍ പെട്ടത് . ഇദ്ദേഹത്തെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഴപെയ്തതോടെ റോഡില്‍ തെന്നിയതാണ് അപകട കാരണമെന്നാണ് നിഗമനം. ടാറിംഗ് റോഡല്ലാത്ത ഇവിടെ റോഡിന്‍റെ വശം ഇടിഞ്ഞാണ് വാഹനം താഴേയ്ക്ക് പതിച്ചത്. പലതവണ കരണം മറിഞ്ഞ ജീപ്പ് തകര്‍ന്ന നിലയിലാണ്. അപകട വിവരമറിഞ്ഞ് നിരവധിയാളുകളും സ്ഥലത്തെത്തിയിരുന്നു.