തിരുവനന്തപുരം: നാല് ജില്ലകളിലെ വനാവകാശ ഭൂമി റവന്യൂഭൂമി ആക്കി മാറ്റിയ കേരള സർക്കാരിന്റെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആദിവാസി ദലിത് ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരുന്നു പരിപാടി. കേരളത്തിലുടനീളം എല്ലാ ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിലും പ്രതിഷേധ ധർണ നടത്തിയത്.
കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് പരിപാടിയുടെ ഉദ്ഘാടനം നടത്തി. കേരളത്തിൽ ഉടനീളം ലോക്ക്ഡൗണിനു മറവിൽ നടത്തുന്ന ആദിവാസി ദളിത് പീഡനങ്ങൾക്കെതിരെ ബഹുജന പ്രതിഷേധം ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടന പ്രഭാഷണം ആസാദ് ഹിന്ദ് ഫൗജ് നാഷണൽ കോർഡിനേറ്റർ ഡോ.ശിഹാബുദ്ദീൻ റാവുത്തർ നടത്തി.
സംസ്ഥാന ഗവൺമെന്ററിനോ അതിനു താഴെയുള്ള മറ്റ് ഗവൺമെന്റ്കൾക്കും വനാവകാശ ഭൂമിയുടെ ടൈറ്റിലിൽ യാതൊരു അധികാരവുമില്ല. കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവ് അൽട്രാവിയാസ് ആണ്. ഗവർണ്ണർ ഈ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെടുകയോ വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരിക്കുകയോ ആണ് ചെയ്തിരിക്കുന്നത്.
ഗവർണറെ ഈ വിഷയം നേരിൽ കണ്ടു ബോധിപ്പിക്കും. ഈ ഓർഡർ ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവർണർ റദ്ദാക്കി ഇല്ലെങ്കിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും യൂ.എൻ ലോ ഏതറ്റം വരെയും പോയി ഒരിഞ്ചു വനവകാശ ഭൂമിയും വിട്ടുകൊടുക്കാതെ സംരക്ഷിക്കും എന്ന് ഡോ. ഷിഹാബുദീൻ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ആദിവാസി ഗോത്രമഹാസഭ നേതാവ് സുരേഷ് കക്കോട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.