ജിദ്ദ: കൊറോണാ പ്രതിസന്ധിയിൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ വിമാനസർവീസുകളുടെ നാലാം ഘട്ടം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
ഈ മാസം 15 മുതൽ ആഗസ്ത് ഒന്ന് വരെയുള്ള പതിനെട്ട് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന നാലാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് മൊത്തം 36 വിമാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സർവീസുകളുടെ വിന്യാസം ഇപ്രകാരമാണ്: കേരളത്തിലേയ്ക്കു മൊത്തം 24 വിമാനങ്ങൾ, കേരളത്തിന് പുറത്തേയ്ക്ക് 12 വിമാനങ്ങൾ. കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പന്ത്രണ്ടെണ്ണം ജിദ്ദയിൽ നിന്നും പന്ത്രണ്ടെണ്ണം ദമ്മാമിൽ നിന്നുമാണ്. റിയാദിൽ നിന്ന് നാലാം ഘട്ടത്തിൽ സർവീസുകളൊന്നും ഇല്ല.
ജിദ്ദയിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേയ്ക്കും മൂന്ന് വീതം സർവീസുകളാണ് നാലാം ഘട്ടത്തിലുള്ളത്. അതിന്റെ സ്ഥിതിവിവരം ഇപ്രകാരമാണ്:
- ജിദ്ദ - കണ്ണൂർ: ജൂലൈ 16, 20, 24 തിയ്യതികളിൽ.
- ജിദ്ദ - തിരുവനന്തപുരം: ജൂലൈ 17, 21, 25 തിയ്യതികളിൽ
- .ജിദ്ദ - കരിപ്പൂർ: ജൂലൈ 18,22,26 തിയ്യതികളിൽ.
- ജിദ്ദ - നെടുമ്പാശ്ശേരി: ജൂലൈ 19, 23, 27 തിയ്യതികളിൽ.
ഡൽഹി, ലക്‌നോ, ട്രിച്ചി, വിജയവാഡ, ഹൈദ്രബാദ് എന്നിവയാണ് സൗദിയിൽ നിന്ന് കേരളത്തിന് പുറത്തേയ്ക്കുള്ള വന്ദേ ഭാരത് മിഷൻ നാലാം ഘട്ട സർവീസുകൾ.
റിയാദിലെ ഇന്ത്യൻ എംബസിയാണ് ഷെഡ്യൂൾ പുറത്തുവിട്ടത്. റിയാദിൽ നിന്നുള്ള സർവിസുകളുടെ ഷെഡ്യൂൾ വരും ദിവസങ്ങളിൽ വന്നേക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.