ഹൈദരാബാദ്∙ ആന്‍ഡ്രയില്‍ എന്‍ടിആര്‍ വികാരമുണര്‍ത്താന്‍ അദ്ദേഹത്തിന്‍റെ പഴയ നായികയെ രംഗത്തിറക്കാന്‍ ടിഡിപി നീക്കം. അതോടെ നറുക്ക് വീണത് മലയാള നടിയും തൃശൂര്‍ സ്വദേശിനിയുമായ ചലച്ചിത്ര താരം വാണി വിശ്വനാഥിനാണ്. ഇതോടെ വാണി തെലുങ്കുദേശം പാർട്ടിയിൽ(ടിഡിപി) ചേരും എന്നുറപ്പായി .
എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന പേരിൽ തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ടിഡിപി വാണിയുമായി ഒട്ടേറെ തവണ ചർച്ച നടത്തിയിരുന്നു. തെലുങ്കു സിനിമയിൽ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992 ൽ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തിൽ അശോകചക്രവർത്തിയായി എൻടിആർ കിരീടമണിഞ്ഞപ്പോൾ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.
പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവായി ഇതുമായി ബന്ധപ്പെട്ടു നേരിട്ടു ചർച്ച നടത്തിയതായി വാണി വിശ്വനാഥ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരി മണ്ഡലത്തിൽ വാണി സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഡിപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.
നഗരി മണ്ഡലത്തിൽ നിലവിൽ നടി റോജയാണ് എംഎൽഎ. വൈഎസ്ആർ കോൺഗ്രസ് പ്രതിനിധിയായ റോജയെ തോൽപിക്കാൻ മറ്റൊരു നടിയെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ചന്ദ്രബാബു നായിഡു പയറ്റുന്നത്. തെലുങ്കുദേശം പാര്‍ട്ടിയിൽ നിന്നാണ് റോജ വൈഎസ്ആർ കോൺഗ്രസിലേക്കു മാറിയത്. ഇവർ നിലവിൽ വൈഎസ്ആർ കോൺഗ്രസിന്റെ വനിതാ വിഭാഗം അധ്യക്ഷയുമാണ്.
തമിഴ്നാടിന്റെയും ആന്ധ്രയുടെയും അതിർത്തി പ്രദേശമാണ് നഗരി. തമിഴ്, തെലുങ്ക്, മലയാളം സംസാരിക്കുന്നവരാണ് ഇവിടെയുള്ളത്. മൂന്നു വിഭാഗക്കാർക്കും വാണി സുപരിചിതയായതിനാൽ വോട്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ടിഡിപി കരുതുന്നത്.
റോജയ്ക്കു സമാന്തരമായി തൊണ്ണൂറുകളിൽ തെലുങ്ക് സിനിമയിൽ ഉൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു വാണി. മലയാള വില്ലന്‍/ ഹാസ്യ നടന്‍ ബാബുരാജിന്‍റെ രണ്ടാം ഭാര്യയാണ് വാണി. ബാബുരാജ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരിക്കെ ആ ബന്ധം ഉപേക്ഷിച്ചാണ് വാണിയെ വിവാഹം കഴിക്കുന്നത്. വാണിയുടെ ആദ്യ വിവാഹമാണിത്.