തൊടുപുഴ : ഓപറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുദീപ്കുമാർ .എൻ .പി യുടെ നേതൃത്വത്തിൽ വണ്ണപ്പുറം കാളിയാർ മുള്ളൻകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ 360 ലിറ്റർ കോടയും നാലര ലിറ്റർ ചാരായവും പിടികൂടി.
അഴീക്കണ്ണിക്കൽ ബൈജുവിന്റെ വീട്ടിൽ നിന്നും ചാരായo വാറ്റുന്നതിനു പാകപ്പെടുത്തിയ 360 ലിറ്റർ കോടയും നാലര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത് . എക്സൈസ് സംഘത്തെ കണ്ട് പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
കേസിനെക്കുറിച്ചും കൂടുതൽ ആളുകളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ സുദീപ് കുമാർ അറിയിച്ചു. ലോക്ഡൗൺ ആരംഭിച്ചതു മുതൽ വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു വ്യാപകമായി ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു.
വണ്ണപ്പുറത്തിൻറെ വിവിധ ഭാഗങ്ങളിൽ ചാരായ വാറ്റും വിൽപ്പനയും നടത്തുന്ന പലരെയും കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നും വരുംദിവസങ്ങളിൽ കർശന പരിശോധനകൾ നടത്തുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
പരിശോധനയിൽ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ സെബാസ്റ്റ്യൻ പി.എ, ആർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് പി.ബി, രാജേഷ് സുകുമാരൻ , അബിൻ ഷാജി, ഡ്രൈവർ അനീഷ് എന്നിവർ പങ്കെടുത്തു.