ന്യൂഡല്‍ഹി∙ കേരളത്തില്‍ സിപിഎമ്മിനും ദക്ഷിണേന്ത്യയില്‍ ബിജെപി മുന്നേറ്റത്തിനും എതിരെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ.
വാരണാസിയില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരത്തിനിറക്കി മോഡിയെ മണ്ഡലത്തില്‍ തളയ്ക്കുക എന്നതാകും കോണ്‍ഗ്രസിന്‍റെ അടുത്ത തന്ത്രം.
പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അമേഠിയില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാജ്യത്തെ ഒന്നാം നമ്പര്‍ വി വി ഐപി മണ്ഡലമായ വാരണാസിയിലേയ്ക്ക് പ്രിയങ്കയെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
രാഹുല്‍ അമേഠിയില്‍ നിന്നും രക്ഷപെട്ട് ഓടിയെന്നായിരുന്നു അമിത്ഷാ പറഞ്ഞത്. മോഡി ഗുജറാത്തില്‍ നിന്നും രക്ഷപെട്ട് ഓടിയതാണോ വാരണാസിയിലേയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ചോദ്യം. ഇതിനെല്ലാം മറുപടിയായാണ് പ്രിയങ്കയുടെ വാരണാസി ദൗത്യം.
റായ്ബറേലിയില്‍ മല്‍സരിക്കുമോ എന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിനു വാരാണസിയില്‍ ആയാലെന്താ എന്നു പ്രിയങ്കയുടെ മറുചോദ്യവും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചത്.
വാരാണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിക്കാന്‍ മോദിക്കു സമയം കിട്ടിയിട്ടില്ലെന്നു പ്രിയങ്കാ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കയിലും, ജപ്പാനിലും, ചൈനയിലുമെല്ലാം പലതവണ ചുറ്റി കറങ്ങിയ മോദിക്ക് സ്വന്തം മണ്ഡലത്തിലെ ഗ്രാമങ്ങളിലെത്താന്‍ സമയം കിട്ടിയില്ലെന്നാണു പ്രിയങ്ക വിമർശിച്ചത്.