രാജ്യത്ത് എം.പിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെയടക്കം ചോദ്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ‘വിളി’ വന്നെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. നിങ്ങളെന്തിനാണ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഫോണ്‍ വിളി വന്നതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
‘സ്വത്തുവകകളുടെ വിവരങ്ങള്‍ പോലും നല്‍കാതെ എം.പിമാരുടെ ശമ്പള വര്‍ദ്ധനവിനെതിരെ ഞാന്‍ ആവര്‍ത്തിച്ച് ചോദ്യമുന്നയിച്ചിരുന്നു. എല്ലാ മേഖലകളിലും ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നത് അവരുടെ കഠിനാദ്ധ്വാനവും സത്യസന്ധതയും അനുസരിച്ചാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെറുതെ കൈ ഉയര്‍ത്തി ഏഴു തവണയാണ് എം.പിമാര്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചത്.’ ഭീവാനിയിലെ മോഡല്‍ വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വരുണിന്റെ വാക്കുകള്‍.
രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ ചോദ്യം ചെയ്ത വരുണ്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത് യു.പിയിലെ സ്‌കൂളുകളെ കുറിച്ചായിരുന്നു.
‘ഉത്തര്‍പ്രദേശ് സ്‌കൂളുകളില്‍ പഠനമൊഴിച്ച് മറ്റെല്ലാ പരിപാടികളും നടക്കുന്നുണ്ട്. കല്ല്യാണവും മതചടങ്ങുകളും നടത്തുന്നത് സ്‌കൂളിലാണ്. ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്‌കൂള്‍ പരിസരത്താണ്. കുട്ടികളുടെ ക്രിക്കറ്റ് കളിയും നേതാക്കള്‍ പ്രസംഗിക്കുന്നതും സ്‌കൂളുകളിലാണ്’ വരുണ്‍ ഗാന്ധി പറഞ്ഞു.
എല്ലാ വര്‍ഷവും 3 കോടി ലക്ഷം വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കുന്നു. പക്ഷെ 89 ശതമാനവും ബില്‍ഡിങ്ങുകള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഇതിനെ വിദ്യാഭ്യാസമെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ന് നാല്‍പത് ശതമാനം കര്‍ഷകരും ഭൂമി കരാറിനെടുക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാത്തത് കൊണ്ടാണിത്. ലോണോ കൃഷി നശിച്ചാല്‍ നഷ്ടപരിഹാരമോ നല്‍കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കര്‍ഷകരുടെ ചിലവ് മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കാരണം വിദര്‍ഭയില്‍ മാത്രം 17,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. വരുണ്‍ ഗാന്ധി പറഞ്ഞു.