രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാൻ വിവി വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്. ധീരജവാൻ വിവി വസന്ത്കുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്.
ആയിരങ്ങളാണ് ജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ ലക്കിടി എൽപി സ്‌കൂളിൽ എത്തിയത്. വസന്തകുമാർ പഠിച്ച ലക്കിടി സ്‌കൂളിലാണ് ജവാന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനുവെച്ചത്.
6.45 ഓടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി സ്‌കൂളിൽ ത്തെിച്ചത്. കൃത്യം 35 മിനിറ്റിന് ശേഷം തന്നെ മൃതദേഹം സംസ്‌കരിക്കാനായി കുടുംബവീടിന് പരിസരത്തേക്കുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഉച്ചയ്ക്ക് 2.30 ഓടെ നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് വിവി വസന്തിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് വിമാനത്താവളത്തിൽ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി. ഉന്നത സൈനികപോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയസാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികൾ അർപ്പിച്ചു.കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഇ.പി.ജയരാജൻ തുടങ്ങിയവർ അന്ത്യാപചാരമർപ്പിച്ചു.