തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷ് സുഖം പ്രാപിച്ചു വരുന്നു. വാവയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും, തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ വാർഡിലേക്ക് മാറ്റാമെന്നുമാണ് അറിയാൻ കഴിയുന്നത്.
48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ വാവയുടെ ആരോഗ്യനിലയെ കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് ഇന്നലെയും ഡോക്ടര്‍മാര് പ്രതികരിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ കണക്കുകൂട്ടിയ സമയത്തിനു മുമ്പെ തന്നെ വാവ സുരേഷ് സുഖം പ്രാപിച്ചു വരുന്നുവെന്ന ശുഭ വാര്‍ത്തയാണ് പുറത്തു വരുന്നത്.
അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള വാർത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്നും തനിക്കെതിരെ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും, ഇക്കാര്യത്തിൽ ഏറെ ദുഖമുണ്ടെന്നും വാവ സുരേഷ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.