കോട്ടയം ജില്ലയിലുള്ള വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് (തീർത്ഥപാദപുരം) ഒരു മഹനീയ മാതൃകയാണ് കാട്ടിയിരിക്കുന്നത്. വീടുകളിലേക്ക് വഴിയില്ലാതിരുന്ന മൂന്നു നിർദ്ധന കുടുംബങ്ങൾക്ക് വഴിയൊരുക്കി നൽകിയിരിക്കുകയാണ് അവിടുത്തെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ രണ്ടു സുമനസ്സുകളായ വ്യക്തികൾ ചേർന്ന്.
150 മീറ്റർ നീളമുള്ള വഴി നിർമ്മിക്കാൻ ആകെ 12 സെന്റ് സ്ഥലമാണ് വേണ്ടിവന്നത്. പഞ്ചായത്ത് മെമ്പർ റംഷാദ് റഹ്‌മാൻ നടത്തിയ ഇടപെടലുകളെത്തുടർന്ന് അയൽവാസികളായ മാത്തുക്കുട്ടി പുതുപ്പറമ്പിലും ക്ലാരമ്മ തോമസ് അമ്പലത്തുങ്കലും ചേർന്നാണ് ഈ 12 സെന്റ് സ്ഥലം തികച്ചും സൗജന്യമായി വഴിക്കുവേണ്ടി വിട്ടു നൽകിയത്. തീർത്തും സാധാരണക്കാരാണ് സ്ഥലം വിട്ടുനൽകിയ രണ്ടു വ്യക്തികളും.
ജെ.സി.ബി ഉപയോഗിച്ച് റോഡുണ്ടാക്കാനുള്ള തുക മൂന്നു വീട്ടുകാരും ചേർന്നു ചെലവഴിക്കുന്നു. റോഡ് നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ് .
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും തങ്ങളുടെ മഹത്തായ പ്രവർത്തിയിലൂടെ മനുഷ്യ സാഹോദര്യത്തിൻ്റെ മഹത്വം വിളിച്ചോതുകയായാണ് ഏവർക്കും മാതൃകയായ ചാമംപതാൽ സ്വദേശികളായ മാത്തുക്കുട്ടിയും ക്ലാരമ്മയും വാർഡ് മെമ്പർ റംഷാദും.