തിരുവനന്തപുരം: പ്ലസ് വണിന് കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പതിനായിരകണക്കിന് കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി മുൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും സതീശൻ കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ ഒരു തരത്തിലുമുള്ള തയാറെടുപ്പും പഠനവും സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തിയിട്ടില്ല. പതിനായിരകണക്കിന് കുട്ടികൾ പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. ഒന്നും രണ്ടും അലോട്ട്മെന്‍റുകൾ കഴിഞ്ഞാൽ ബാക്കിയുള്ള വിദ്യാർഥികൾക്കായി ആകാശത്ത് നിന്ന് സീറ്റ് കൊണ്ടു വരുമോ എന്നും സതീശൻ ചോദിച്ചു.
അതെങ്ങനെ പ്രായോഗികമാവും. ഒന്നും രണ്ടും അലോട്ട്മെന്‍റുകൾ കഴിഞ്ഞിട്ട് എങ്ങനെ, ഏത് സ്കൂളിൽ പുതിയ സീറ്റുകൾ ഉണ്ടാക്കും. 20 ശതമാനം എന്നത് 30 ശതമാനമായി മാർജിനൽ സീറ്റ് വർധിപ്പിച്ചാണോ സീറ്റുകൾ കണ്ടെത്തുക. വിഷയത്തെ സർക്കാർ ഗൗരവത്തോടെയല്ല കാണുന്നതെന്നും സതീശൻ ആരോപിച്ചു.