കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. എന്നാൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശൻ മറന്നിട്ടില്ല.
താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ക്യാപ്റ്റൻ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറയുന്നു.
'മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല'. പോർക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്കാണ് പിറകിൽ നിന്നും വെടിയേൽക്കുന്നതെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കരയിൽ സിപിഎമ്മിന്‍റെ അടക്കം എല്ലാവരുടെ വോട്ടും യുഡിഎഫിന് ലഭിച്ചതായും വി ഡി സതീശൻ അവകാശപ്പെട്ടു. കെ വി തോമസിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിക്കുന്നു.