ആലപ്പുഴ: കുട്ടനാടൻ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. വെളളപ്പൊക്ക ദുരിതം നീക്കാൻ ഹ്രസ്വകാല-ദീർഘകാല പദ്ധതി വേണം. സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.
സേവ് കുട്ടനാട് ക്യാമ്പയിൻ ഭാരവാഹികൾ പ്രതിപക്ഷ നേതാവിന് നിവേദനം നല്കി. സേവ് കുട്ടനാട് ക്യാമ്പയിൻ പ്രസിഡന്റ് ജെറി മാമ്മൂടൻ, വൈസ് പ്രസിഡന്റ് ടോച്ചൻ ആലപ്പാട്, സെക്രട്ടറി റിജോ വളവുങ്കൽ, ജോയിന്റ് സെക്രട്ടറി വിജിത് രാമവർമപുരം, ട്രഷറാർ ജസ്റ്റിൻ പീടികപറമ്പിൽ, എന്നിവർ ആണ് പ്രതിപക്ഷ നേതാവിനെ കണ്ട് നിവേദനം സമർപ്പിച്ചത്.
കുട്ടനാടിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി രാഷ്ട്രീയഭേദമെന്യേ സേവ് കുട്ടനാട് ക്യാമ്പയിനിൽ കർമനിരതരാകണമെന്നും ഡോ. ജോൺസൺ വി.ഇടിക്കുള അഭ്യർത്ഥിച്ചു.
സേവ് കുട്ടനാട് ക്യാമ്പയിന് മാധ്യമങ്ങൾ നല്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതുമയായിരുന്നില്ല. എന്നാൽ വെള്ളത്തിന് മീതെ വള്ളമിറക്കുന്ന ജനതക്ക് ഇത്തവണ ആശങ്കയേറെയാണ്.
വേനൽ മഴയിൽ തന്നെ നാട് മുങ്ങിയിരുന്നു. ഇനി ശക്തമായ കാലവർഷം കൂടി എത്തുമ്പോൾ എന്താകുമെന്ന ഭീതിയിലാണ് കുട്ടനാട് നിവാസികൾ. ഈ ആശങ്കയാണ് സേവ് കുട്ടനാട് എന്ന നവമാധ്യമ ക്യാമ്പയിനിലൂടെ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നത്.
പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയും, നിലം നികത്തൽ അവസാനിപ്പിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഇടപെടൽ വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു. രണ്ടാം കുട്ടനാട് പാക്കേജ് ശാശ്വത പരിഹാരമായി ഇവർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ നവമാധ്യമങ്ങളിലെ കാമ്പയിൻ കൂടുതൽ ശക്തമാക്കാനാണ് സേവ് കുട്ടനാട് കൂട്ടായ്മയുടെ തീരുമാനം.