അടൂർ : അഗ്നി വിഴുങ്ങിയത് അവർ കൂട്ടിവച്ച സ്വപ്നങ്ങളായിരുന്നു. ആകെയുണ്ടായിരുന്ന കൊച്ചുകിടപ്പാടം കത്തിച്ചാമ്പലായപ്പോൾ വീണയുടെയും മക്കളുടെയും വീട്ടുപകരണങ്ങളും രേഖകളുമെല്ലാം ചാരമായി. എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് പന്നിവിഴ കല്ലുവെട്ടുംമുകളിൽ വീണയും കുട്ടികളും. ആകെയുണ്ടായിരുന്നത് ഷീറ്റിട്ട ചെറിയ കുടിലായിരുന്നു. ഇപ്പോൾ കുടുംബ വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6ന് ആയിരുന്നു തീപിടിത്തം ഉണ്ടായത്. മക്കളായ വിഷ്ണുവും വിനയനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഇവർ പുറത്തേക്ക് ഓടിയതിനാൽ അപകടം സംഭവിച്ചില്ല. വീണയുടെ ഭർത്താവ് സുഭാഷ് 6 മാസം മുൻപ് ജോലി തേടി വിദേശത്ത് പോയതാണ്. ഇതുവരെയും ജോലി ശരിയാകാത്ത സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ദുരിതം തീപിടിത്തമായി എത്തിയത്. കറിപ്പൊടി കമ്പനിയിലെ സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിൽ നിന്ന് വീണയ്ക്കു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള രേഖകളും കുട്ടികളുടെ പാഠപുസ്തകങ്ങളും ബുക്കുകളും എല്ലാം കത്തിനശിച്ചു. ആകെയുള്ളത് ഉടുതുണി മാത്രം. ഇവർക്കു സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ നഗരസഭയിൽ നിന്നുള്ള ആനുകൂല്യവും കിട്ടാത്ത സ്ഥിതിയാണ്.
പുതിയൊരു വീട് എങ്ങനെയുണ്ടാക്കും എന്ന് അറിയാതെ സങ്കടപ്പെടുകയാണ് ഇവർ. ആകെയുള്ള പ്രതീക്ഷ സുമനസ്സുകളുടെ സഹായമാണ്. അടൂർ എസ്ബിഐ ബാങ്ക് അക്കൗണ്ട് നമ്പർ: 67150282360, ഐഎഫ്എസ് കോഡ്: SBIR000000. ഫോൺ: 9747575423.