തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ നീക്കം സിപിഎം നേതൃത്വം തടഞ്ഞതായി റിപ്പോർട്ട്. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നേതൃത്വത്തിൻറെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മുൻ സഹപ്രവർത്തകയും സുഹൃത്തുമായ മാധ്യമപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടി. എന്നാൽ പാർട്ടിതീരുമാനം വരും മുന്നെ സ്വന്തം നിലയിൽ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്.
കോഴിക്കോട് ജില്ലയിൽ ആർഎംപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിൻറെ എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെൻറർ ഇടപെടൽ. പാർട്ടി അറിയാതെ തീരുമാനം എടുക്കരുതെന്നാണ് നിർദ്ദേശം.