തിരുവല്ല: സാധാരണക്കാരുടെ അടുക്കള ബജറ്റ് തകരാറിലാക്കി പച്ചക്കറി, പലവ്യഞ്ജന വില കുതിച്ചുയരുന്നു. ഇടയ്ക്ക് ഒന്നു കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുകയാണ്. നേരത്തെ 100 രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി കിട്ടിയിരുന്നത് ഇപ്പോള്‍ 150 രൂപയായി. മൂന്നാഴ്ചയായി പച്ചക്കറി വില അഞ്ചും ആറും രൂപയോളമാണ് ഉയരുന്നത്.സവാള വില 130ല്‍ നിന്ന് ഇപ്പോള്‍ 60ല്‍ എത്തിയതാണ് ഏക ആശ്വാസം.
കിലോയ്ക്ക് 30 രൂപയായിരുന്ന കാരറ്റ് 60 – 65ല്‍ എത്തി. തക്കാളി 35 കടന്ന് 40 ആയി. എന്നാൽ തക്കാളി ഉത്പാദനം കൂടിയതോടെ ഇതിന്റെ വില കുറയുമെന്ന് വ്യാപാരികൾ പറഞ്ഞു. ഒന്നര കിലോഗ്രാം 50 രൂപയ്ക്ക് വഴിയോരങ്ങളിൽ ലഭിക്കുന്നുണ്ട്.
ബീന്‍സ് 40നു മുകളില്‍. കേരളത്തില്‍ കൂടുതലായി കൃഷി ചെയ്യുന്ന പയര്‍, മത്തന്‍, ചേന, ചേമ്പ് ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കൂടി. നാടന്‍ ഐറ്റമായ മുരിങ്ങയ്ക്കാ ഒരെണ്ണത്തിനു 20 രൂപ. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം ഇഞ്ചിക്കും പച്ചമുളകിനും വില കുറഞ്ഞിട്ടുണ്ട്. 50 രൂപയായിരുന്ന പച്ചമുളകിന് 40 രൂപയായി കുറഞ്ഞു. വിലവര്‍ധന ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചു തുടങ്ങി. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് പ്രധാന കാരണം. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്.