പോത്തൻകോട്: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പച്ചക്കറിക്കടകളിൽ നിന്നും മോഷണം പതിവാക്കിയ അണ്ടൂർക്കോണം പായ്ച്ചിറ പണ്ടാരവിളവീട്ടിൽ ഷിബു (43) നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങൾ സ്വന്തം പച്ചക്കറിക്കടയിൽ വിൽപന നടത്തും. പോത്തൻകോട് വാവറയമ്പലം ജംക്ഷനിൽ ബാലാജി വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് കടയുടമ വാവറയമ്പലം കുന്നുംപുറത്തു വീട്ടിൽ ബൈജുകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
രണ്ടാംവട്ടം മോഷണത്തിനു കയറിയപ്പോഴാണ് ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ബൈജുകുമാർ പരാതി നൽകി ഒരു ദിവസം കഴിയുമുൻപ് മുൻപ് തന്നെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായി പരാതികൾ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മറ്റുമോഷണങ്ങളിൽ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പൊലീസ് പരിശോധിച്ചു വരുന്നു.
പോത്തൻകോട് എസ്ഐ വി.എസ് അജീഷ് ഗ്രേഡ് എസ്ഐ ഷാബു, എഎസ്ഐ ഷാജി എന്നിവരങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.