തിരുവനന്തപുരം∙ ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി ബിജെപിയുമായോ ശബരിമലയുമായോ യാതൊരു ബന്ധവുമില്ലാത്തത്. ഇപ്പോള്‍ പൊടുന്നനെ പ്രഖ്യാപിച്ചിട്ടുള്ള സമരവുമായി ആത്മഹത്യക്കുള്ള ബന്ധവും അഞ്ജാതം ?
ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ വേണുഗോപാലന്‍ നായരുടെ മരണമൊഴിയിൽ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി. ശരീരം മുഴുവന്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സമര പന്തലിലേയ്ക്ക് ഓടിയത് മരണ വെപ്രാളത്തില്‍ ആണെന്നും മരണ മൊഴിയിലുണ്ട്. അല്ലാതെ സമരവും പന്തലുമായി അദ്ദേഹത്തിനു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിലും പോലീസ് നിഗമനത്തിലും വ്യക്തമാകുന്നത്.
വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഉദ്ദേശ്യം എന്തെന്ന സംശയം ഉയരുന്ന തരത്തിലാണ് മരണ മൊഴി പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി വെട്ടിലായി .
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു.
എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്. വേണുഗോപാലൻ നായര്‍ അയ്യപ്പഭക്തനാണെന്നു സഹോദരങ്ങള്‍ പറഞ്ഞു. പതിവായി ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തവണ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോടു പറഞ്ഞു.