മുംബൈ∙ വി.ജി. സിദ്ധാർഥയുടെ വിയോഗം രാജ്യമെങ്ങും വന്‍ വാര്‍ത്താ ചലനം സൃഷ്ടിച്ചപ്പോഴും വിവാഹം കഴിഞ്ഞു ഏറെ നാളുകള്‍ക്ക് ശേഷം ആറ്റുനോറ്റുണ്ടായ ഏക മകൻ പോയതറിയാതെ രോഗ കിടക്കയിലാണ് കഫേ കോഫി ഡേ സ്ഥാപകൻ വി.ജി.സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ.
മകന് മരിച്ചതറിയാതെ കോമ അവസ്ഥയിലാണ് 96 വയസുള്ള പിതാവ് . മരണത്തിന് മൂന്ന് ദിവസം മുൻപാണ് സിദ്ധാർഥ അവസാനമായി അച്ഛനെ കാണാൻ എത്തിയത്. അച്ഛന്റെ കിടക്കയ്ക്ക് അരികിൽ ഏറെ നേരമിരുന്ന് സിദ്ധാർഥ തേങ്ങികരഞ്ഞതായി ബന്ധുക്കൾ പറയുന്നു.
വാർധക്യസഹജമായ അസുഖങ്ങൾ മൂലം 15 ദിവസം മുൻപാണ് ഗംഗയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞാൻ ഇനിയും വരും എന്ന് വാക്ക് നൽകിയാണ് അദ്ദേഹം മടങ്ങിയത്. അമ്മ വാസന്തിയും അപ്പോള്‍ രോഗക്കിടയ്ക്കയ്ക്ക് അരികിലുണ്ടായിരുന്നു. എന്നാൽ ഇത് സിദ്ധാർഥയുടെ അവസാനവരവായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രിയപ്പെട്ടവർ ഓർത്തെടുത്തു.
സിദ്ധാർഥ ജീവിതത്തിലുടനീളം പാലിച്ചിരുന്നത് അച്ഛൻ പഠിപ്പിച്ച ആദർശങ്ങളാണ്. എന്നും മാതാപിതാക്കളെ അഭിമാനം കൊള്ളിച്ച മകനായിരുന്നു സിദ്ധാർഥ. കോമയിലുള്ള അവസ്ഥ ഒരുതരത്തിൽ പിതാവിന് അനുഗ്രഹമാണെന്നും ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അദ്ദേഹത്തെ എത്രമാത്രം തളർത്തുമെന്ന് പറയാനാകില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഗംഗയ്യ - വാസന്തി ഹെഡ്ജ ദമ്പതികളുടെ ഏകമകനാണ് സിദ്ധാർഥ. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന ബിസിനസുകാരനായും കർണാടകയിലെ മുൻ മുഖ്യമന്ത്രിയുടെ മരുമകനായും മകന് വാർത്തകളിൽ ഇടം നേടുമ്പോഴും ചിക്കമംഗ്ലൂരിലെ എസ്റ്റേറ്റിൽ അമിത ആർഭാടങ്ങളില്ലാത്ത ജീവിതം നയിക്കുകയായിരുന്നു ഈ ദമ്പതികൾ.
വിവാഹം കഴിഞ്ഞ് ഒരുപാട് പ്രാർഥനകൾക്കും ചികിത്സയ്ക്കും ശേഷമാണ് സിദ്ധാർഥ ജനിച്ചത്. ചിക്കമംഗ്ലൂർ എന്ന ചെറിയ ഗ്രാമത്തിലെ കാപ്പിയെ ലോകം മുഴുവൻ പ്രസിദ്ധനാക്കിയ മകൻ അകാലത്തിൽ മരിച്ചപ്പോൾ രോഗത്തോട് മല്ലടിക്കുകയാണ് ഈ 96 വയസുള്ള പിതാവ്.
കഴിഞ്ഞ ദിവസം നദിയിൽച്ചാടി മരിച്ച നിലയിൽ കണ്ടെത്തിയ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി.സിദ്ധാർഥയ്ക്ക് സർക്കാർ കണക്കുകൾ പ്രകാരം 1000 കോടിയിലധികം രൂപയുടെ കടം ഉണ്ടായിരുന്നതായി കോർപ്പറേറ്റ് മന്ത്രാലയത്തിലെ രേഖകൾ.
കോഫി ഡേ എൻർപ്രൈസസിന് ഏറെ കടബാധ്യതകൾ ഉണ്ടെന്നു സൂചിപ്പിച്ച് സിദ്ധാർഥയുടേതെന്ന് പറയുന്ന കത്ത് നേരത്തെ പുറത്തുവന്നിരുന്നു. കാണാതാകുന്നതിന് മുൻപ് സിദ്ധാർഥ കോഫി ഡേ തൊഴിലാളികൾക്ക് അയച്ചെന്നു കരുതുന്ന കത്തിൽ ആദായനികുതി വകുപ്പിൽ നിന്ന് ഏറെ സമ്മർദം നേരിടേണ്ടി വന്നെന്നും ഓഹരികൾ മടക്കി വാങ്ങാൻ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും പരാമർശമുണ്ട്.