മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായകന്‍ വിജയ് യേശുദാസ്. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് തന്റെ തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
'ഇനി മലയാളം സിനിമയിൽ പാടില്ല, അത്രയ്ക്ക് ഈ ഇൻഡസ്ട്രി എന്നെ മടുപ്പിച്ചു. മലയാളത്തിൽ സംഗീതസംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഇത്തരം അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്'-വിജയ് യേശുദാസ് പറയുന്നു.
പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. 20 വർഷമായി മലയാളത്തിൽ പാടുന്ന തനിക്കിപ്പോഴും താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നതെന്നും ആരെയും കുറ്റപ്പെടുത്തകയല്ല, ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് തന്റെ ഈ കഠിന തീരുമാനമെന്നും വിജയ് യേശുദാസ് പറഞ്ഞു.
വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ്. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.