ഡൽഹി : ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. ജാഫ്രാബാദ് സ്വദേശി ഷാരൂഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വെടിയുതിർക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം, വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും നാട്ടുകാരുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 105 പേർക്ക് പരുക്കേറ്റു. ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മേഖലയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുയാണ്. പരീക്ഷകളും മാറ്റിവച്ചു.
കഴിഞ്ഞ ദിവസമാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമത്തെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.