തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതികൂട്ടിലാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനു പിന്നാലെ മകന്‍ ഹരികൃഷ്ണനെതിരെയും ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ കെ സുരേന്ദ്രനെയും മകനെയും പിന്തുണച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് സജി കമല.
കുറിപ്പ് വായിക്കാം
കായംകുളം കൊച്ചുണ്ണിമാർ ഹരിശ്ചന്ദ്രൻമാരാകുന്നു
____________
കൊടകര ഒരു കുളംകലക്കലാണ്.
കള്ളം പറയാനും പ്രചരിപ്പിക്കാനും ഡോക്ടറേറ്റ് നേടിയ അന്തം കമ്മികളുടെ കുളംകലക്കൽ.
ഒരേയൊരു കേസ് മാത്രമേ ഇന്നും നിലവിലുള്ളൂ.
ഏപ്രിൽ മൂന്നാം തീയതി ധർമ്മരാജന്റെ പരാതിയിൽ കൊടകര പോലീസ് സ്റ്റേഷനിൽ 146/2021 നമ്പരിൽ രജിസ്റ്റർ ചെയ്ത കേസ്. ഈ കേസിൽ 21 പേർ പിടിയിലായി.
കൊടകര സംഭവത്തിൽ ഈ ഒരു കേസ് മാത്രമേ നിലവിലുള്ളൂ.
ഇതിൽ വാദിയായ ധർമ്മരാജനുമായി ബന്ധപ്പെട്ടവരെയാണ് പോലീസ് വിളിപ്പിക്കുന്നതും ചോദ്യം ചെയ്യുന്നതും.
എന്ത് വിരോധാഭാസാമാണിത്.
വാദിയെ ചോദ്യം ചെയ്യുന്നത്
ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
വാദിയെ ചോദ്യം ചെയ്യുക.
പ്രതിയെ തടവി സുഖിപ്പിക്കുക.
കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ പഠനം കഴിഞ്ഞ് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് ജീവിക്കുന്ന മാന്യനായ ചെറുപ്പക്കാരനാണ്.
തിരഞ്ഞെടുപ്പ് സമയത്ത് അച്ഛൻ മത്സരിക്കുമ്പോൾ സഹായിക്കുക എന്നത് ഒരു മകന്റെ സ്വാഭാവിക ധർമ്മമാണ്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരേയും ഫോൺ ചെയ്തിട്ടുണ്ടാകും.അതിന് നിരപരാധിയായ ആ ചെറുപ്പക്കാരനെ ഇല്ലാക്കഥ പറഞ്ഞ് സമൂഹത്തിൽ ആക്ഷേപിക്കണോ?
ഇത് മാദ്ധ്യമ ധർമ്മമാണോ?
പൊതു രംഗത്ത് പ്രവർത്തിക്കുമ്പോൾ
ഫോട്ടോ എടുക്കുന്നതും
ഫോൺ ചെയ്യുന്നതും സ്വാഭാവികമാണ്.
ഫോൺ ചെയ്യുന്നവരുടെയെല്ലാം പശ്ചാത്തലം നോക്കി സഹകരിക്കാൻ കഴിയുമോ?
തമിഴ്നാട്ടിൽ നിന്ന് 25 കോടി കൊണ്ടു വന്ന കായംകുളം കൊച്ചുണ്ണിമാരായ കമ്മികളാണ് ഹരിശ്ചന്ദ്രൻമാരാകുന്നത്.
വെറുക്കപ്പെട്ടവന്റേയും ലോട്ടറി രാജാക്കൻമാരുടേയും അരമനകളിൽ കോഴിക്കാൽ തിന്നു കൊഴുത്തവരാണ് ബി.ജെ.പിയെ കുറ്റം പറയുന്നത്.
ചാക്ക് രാധാകൃഷ്ണന്റെ ചാക്കിൽ ദേശാഭിമാനിയുടെ കെട്ടിടം പൊതിഞ്ഞു കൊടുത്തവരാണ് കള്ളപ്പണത്തിന്റെ കണക്ക് ചോദിക്കുന്നത്.
പാവം ആന്റോമാരുടേയും പിച്ച ബഷീറിന്റേയും പിച്ച ചട്ടിയിൽ കൈയിട്ടു വാരി മൃഷ്ടാനം തിന്ന് ഏമ്പക്കം വിട്ട കോൺഗ്രസുകാരാണ് നിയമസഭയിലും ചാനലുകളിലും വന്നിരുന്ന് ന്യായം വിളമ്പുന്നത്.
ഹേയ്, കോൺഗ്രസുകാരാ 1986ൽ റിലയൻസിനെ കുറിച്ചും ഫെയർഫാക്സിനെ കുറിച്ചും എഴുതിയ
'ഇന്ത്യൻ എക്സ്പ്രസി'ന്റെ പത്രത്താളുകൾ വായിച്ചിട്ട് വന്ന് കള്ളപ്പണത്തെ കുറിച്ച് വാചകമടിക്കൂ.
ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനായാലും സുരേന്ദ്രന്റെ മുൻഗാമികളായാലും കള്ളപ്പണം കണ്ട് കണ്ണ് തള്ളുന്നവരല്ല.കേസുകൾ കണ്ട് ഒളിച്ചോടുന്നവരുമല്ല. നിങ്ങൾ നേരായ വഴിക്ക് കേസ് അന്വേഷിക്കൂ. സത്യം പുറത്തു കൊണ്ടു വരൂ.
ഒന്നോർക്കുക, ഗവർണർ മന്ദിരത്തിൽ നിന്ന് രണ്ടു ജോഡി വസ്ത്രവുമായി പടിയിറങ്ങിയ,
ഋഷി സമാനമായ ജീവിതം നയിക്കുന്ന കുമ്മനം രാജശേഖരനെ പോലുള്ളവരുടെ പ്രസ്ഥാനമാണിത്.
ഞങ്ങൾക്ക് മുരളിധര പക്ഷമോ കൃഷ്ണദാസ് പക്ഷമോ ഇല്ല. ഞങ്ങൾക്ക് ബി.ജെ.പി പക്ഷം മാത്രമേയുള്ളൂ. ബൂത്ത് പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റും ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ബി.ജെ.പി പക്ഷം മാത്രമേ ഞങ്ങൾക്കുള്ളൂ.
ഞങ്ങൾ ഇവിടെയൊക്കെ തന്നെ കാണും. ആർപ്പു വിളിക്കുന്നവരും ആർത്തു വിളിക്കുന്നവരും
ചാനലുകളിലൂടെ കൂവി തോൽപ്പിക്കാമെന്ന് കരുതുന്നവരും ഇവിടെയൊക്കെ തന്നെ കാണണം.