ദില്ലി: സ്കൂൾ പാഠപുസ്തകത്തെക്കുറിച്ചുള്ള വിരേന്ദർ സെവാഗിന്റെ ട്വീറ്റാണ് ഇപ്പോൾ ട്വിറ്റർ ലോകത്തെ ചർച്ചാ വിഷയം. കൂട്ടുകുടുംബത്തെക്കുറിച്ചുള്ള പാഠഭാഗമാണ് മുൻ ക്രിക്കറ്റ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുത്തശ്ശനും മുത്തശ്ശിയും മാതാപിതാക്കളും പേരക്കുട്ടികളുമടങ്ങുന്ന കൂട്ടുകുടുംബത്തിന് ഒരിക്കലും സന്തോഷം നൽകാനാകില്ല എന്നാണ് പാഠപുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ നിലപാടിനെ സേവാഗ് തന്റെ ട്വീറ്റിലൂടെ കണക്കറ്റ് വിമർശിച്ചിട്ടുണ്ട്. 'വിസർജ്ജ്യം' എന്ന വാക്കാണ് പാഠഭാഗത്തെ വിശേഷിപ്പിക്കാൻ സേവാഗ് ഉപയോഗിച്ചിരിക്കുന്നത്. ''കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകത്തിൽ ധാരാളം വിസർജ്ജ്യങ്ങളുണ്ട്. കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നതിന് മുമ്പായി അധികാരികൾ അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.'' - സേവാഗ് ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവേദ്കറിന്റെയും ശ്രദ്ധ ക്ഷണിച്ചാണ് പലരും റീട്വീറ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് മുമ്പ് സ്കൂളുകൾക്കാണ് വിദ്യാഭ്യാസം നൽകേണ്ടതെന്നാണ് മറ്റൊരു ട്വീറ്റ്. കൂട്ടുകുടുംബത്തെക്കുറിച്ചുള്ള ഈ ക്രൂരമായ വിശേഷണത്തെ മിക്കവരും വിമർശിക്കുന്നുണ്ട്. സാധാരണ ക്രിക്കറ്റിനെക്കുറിച്ചും ക്രിക്കറ്റേഴ്സിനെക്കുറിച്ചുമായിരിക്കും സേവാഗിന്റെ ട്വീറ്റ്. പതിവിന് വിപരീതമായിട്ടുള്ള ഈ ട്വീറ്റിനെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ച് ചർച്ചാ വിധേയമാക്കുന്നത്.
A lot of such crap in school textbooks. Clearly the authorities deciding and reviewing content not doing their homework pic.twitter.com/ftaMRupJdx