കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ ആശിഖ് അബുവും സംഘവും ഒരുക്കിയ ചിത്രമാണ് വൈറസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കോണുകളില്‍ നിന്നും നിരവധി റിവ്യൂകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
എന്നാല്‍ ഏറെ പ്രധാനപ്പെട്ട ഒരു റിവ്യു ആണ് പുറത്തുവരുന്നത്. നിപ ബാധയേറ്റ ആളെ ചികിത്സിച്ചതിലൂടെ രോഗം പടര്‍ന്ന് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവാണ് ചിത്രത്തെ വിലയിരുത്തുന്നത്. ഫേസ്ബുക്കിലാണ് വൈറസിനെ കുറിച്ച് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പിങ്ങനെ...
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ "വൈറസ്" സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. '
റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു. സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.