ചെന്നൈ: മീ ടൂ ക്യാമ്പെയ്നിലൂടെ തങ്ങള്‍ തൊഴില്‍ രംഗത്ത് നേരിടുന്ന, നേരിട്ട ചൂഷണങ്ങള്‍ സ്ത്രീകള്‍ ഓരോ ദിവസവും പുറത്തുവിടുന്ന സാഹചര്യത്തില്‍ വനിതകള്‍ക്കായി കൂട്ടായ്മ രൂപീകരിക്കുമെന്ന് നടികര്‍ സംഘം അധ്യക്ഷന്‍ വിശാല്‍. ജൂനിയർ താരങ്ങൾ മുതൽ എല്ലാവരെയും ഉൾപ്പെടുത്തിയായിരിക്കും കൂട്ടായ്മ രൂപീകരിക്കുക. മൂന്നംഗ കമ്മിറ്റിയായിരിക്കും പരാതികള്‍ പരിശോധിക്കാന്‍ ഉണ്ടായിരിക്കുകയെന്നും വിശാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്ത് പരിഹരിയ്ക്കും. എല്ലാ സംഘടനകളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കും. സിനിമാ മേഖലയിൽ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അത് ബന്ധപ്പെട്ടവരെ അറിയിക്കാൻ സ്ത്രീകൾ തയ്യാറാവണം. സുരക്ഷിതമായ തൊഴിലിടം ഒരുക്കുകയാണ് ലക്ഷ്യമെന്നും വിശാൽ ചെന്നൈയിൽ പറഞ്ഞു.
വനിതാ കൂട്ടായ്മ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും പറയുന്നതിനായി തങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കമ്മിറ്റി (ഐസിസി-ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്നും ആഷിഖ് അബു പോസ്റ്റിലൂടെ പറയുന്നുണ്ട്.