തൃശൂര്‍ : വിഷ്ണുപ്രസാദിന്റെ മോഷ്ടിക്കപ്പെട്ട രേഖകളിൽ ചിലതു കൂടി ഇന്നലെ തിരികെക്കിട്ടി. തേക്കിൻകാട് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ രേഖകൾ ഐസ്ക്രീം കച്ചവടക്കാരൻ പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിൽ ഏൽപിക്കുകയായിരുന്നു. ആധാർ കാർഡ്, ട്രെയ്നിങ് സർട്ടിഫിക്കറ്റുകൾ എന്നിവയായിരുന്നു ഇത്.
തിരിച്ചറിയൽ കാർഡും തൊഴിൽ പരിചയ സാക്ഷ്യപത്രങ്ങളും മാത്രമാണ് ഇനി കിട്ടാനുള്ളത്. പാസ്പോർട്ട് അടക്കമുള്ള പ്രധാന രേഖകൾ കഴിഞ്ഞ ദിവസം തിരികെ കിട്ടിയതിനു പിന്നാലെയാണ് ഇന്നലെ മറ്റു രേഖകൾ കൂടി കിട്ടിയത്. ഗൂഡല്ലൂരിൽ താമസമാക്കിയ മലയാളിയായ വിഷ്ണുപ്രസാദ് ജർമൻ കമ്പനിയിൽ ജോലി ശരിയാക്കി നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്തുന്നതിനു ജോലി തേടി തൃശൂരിൽ എത്തിയതായിരുന്നു.
10ന് രാവിലെ 10ന് ആണ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്നു രേഖകൾ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ വിഷ്ണുപ്രസാദിനു തിരികെയേൽപ്പിച്ച ഷാഹിദിനും ഇമ്രാനും ഇന്നലെ റെയിൽവേ പൊലീസ് ഉപഹാരം നൽകി.