തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സുധീരൻ ഉന്നയിച്ചത്.
കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി.
കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.
കോൺഗ്രസ് പാർട്ടിയിൽ തെറ്റായ പ്രവർത്തന ശൈലി ഉണ്ടാകുന്നു. ഹൈക്കമാൻഡിനോട് ഇതെല്ലാം പറഞ്ഞ് കത്ത് അയച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. താരിഖ് അൻവർ ചർച്ചയ്ക്ക് എത്തിയതിൽ നന്ദിയറിയിച്ച സുധീരൻ, തെറ്റായ രീതി തിരുത്താനാവശ്യമായ നടപടി ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.