/sathyam/media/media_files/2025/04/30/5c1jkiW1wOUNXCiRJwlR.jpg)
കൂട്ടുകൂടി, ഒരു രസത്തിനു വേണ്ടിയാണ് പലരും ലഹരിമരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. ആദ്യത്തെ രസം മാറി ലഹരി പിന്നെ നിങ്ങളുടെ ആവശ്യമാകും. അതില്ലാതെ ജീവിക്കാൻ കഴിയാതാകും.
നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും ലഹരി തകർത്തു തരിപ്പണമാക്കും. തലച്ചോറിനെ രാസലഹരികൾ തകർത്ത് ഛിന്നഭിന്നമാക്കും. കൗതുകത്തിനും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും "വൈബ് " ആകാനും ഒക്കെ ലഹരി ഒന്നു രുചിച്ചു നോക്കിയവർ വീണത് നിലയില്ലാ കയത്തിൽ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.
രാസലഹരികൾ തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളെ കാര്യമായി തകരാറിലാക്കും. തലച്ചോറിൻ്റെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സൂക്ഷ്മനാ നാഡി, ലിംബിക് സിസ്റ്റം, സെറിബ്രൽ കോർട്ടെക്സ്, ബേസിൽ ഗാംഗ്ലിയ, പ്രീ ഫ്രോണ്ടൽ കോർട്ടെക്സ് എന്നിവയിൽ എല്ലാം രാസലഹരികൾ വലിയ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
യുവാക്കളെ ലഹരി കൊണ്ടുചെന്നെത്തിക്കുന്നത് മരിച്ച, മരവിച്ച മസ്തിഷ്കങ്ങളുടെ ലോകത്തേക്കാണ്. കോടിക്കണക്കിന് നൂറോണുകൾ ചേർന്നതാണ് നമ്മുടെ മസ്തിഷ്കം. ആ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന അതിലേറെ കോടി കണക്ഷനുകൾ. ആ ന്യൂറോണുകളെയും കണക്ഷനുകളെയും രാസലഹരികൾ പിച്ചി ചീന്തുന്നു.
രാസലഹരികൾ ന്യൂറോൺ കോശങ്ങളെ നശിപ്പിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളിൽ മാറ്റം വരുത്തും. ഓർമ്മ, പഠനം, ചിന്താശേഷി എന്നിവയെ ഇതു ബാധിക്കും. ലഹരി ഉപയോഗം നിർത്തിയാലും ഈ ആഘാതം നിലനിൽക്കും.
ലഹരി ആദ്യം ആസക്തിയാണ് സൃഷ്ടിക്കുക. ലഹരി ലഭിക്കാതെ വരുമ്പോഴുള്ള 'പിൻവാങ്ങൽ' പ്രതികരണങ്ങളാണ് അടുത്തഘട്ടം. ലഹരിക്ക് വേണ്ടി ആരെയും ആക്രമിക്കുന്ന പ്രവണത കാണിക്കും. മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്.
കടുത്ത വിഷാദം, ആത്മഹത്യ പ്രവണത, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയും പ്രകടിപ്പിച്ചേക്കാം. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നും. ഉള്ളത് ഇല്ലെന്നും. കാണാത്തത് കാണുകയും കേൾക്കാത്തതു കേൾക്കുകയും ചെയ്യുന്ന അവസ്ഥകൾ (ഹാലൂസിനേഷൻ) ലഹരിയുപയോഗിക്കുന്ന മിക്കവരിലും ഉണ്ടാകാറുണ്ട്.
ലഹരി ഉപയോഗിക്കുന്നവരുടെ മസ്തിഷ്കത്തിലെ "പ്രീ ഫ്രോണ്ടൽ ലോബ് "എന്ന ഭാഗത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നു. ഒരു വ്യക്തിയുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്.
ഒരാളുടെ വ്യക്തിത്വവും സാമൂഹികമായി പെരുമാറേണ്ട രീതികളെയും രൂപപ്പെടുത്തുന്നത് ഈ ഭാഗത്തിന്റെ പ്രവർത്തന ഫലമായാണ്. കൂടാതെ, തെറ്റുകളും കുറ്റകൃത്യങ്ങളും നടത്താനുള്ള സ്വാഭാവികമായ പ്രേരണകളെ ഇല്ലാതാക്കുന്നതും നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതും "പ്രീ ഫ്രോണ്ടൽ ലോബ് " ആണ്.
മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗത്തിൻ്റെ പ്രവർത്തനങ്ങളാണ്. അത് തകരാറിലാകുന്നതോടെയാണ് മനുഷ്യൻ മൃഗമായി മാറുന്നത്. രാസലഹരികൾ മനുഷ്യനെ അക്ഷരാർത്ഥത്തിൽ മൃഗതുല്യനാക്കി മാറ്റുന്നു.
ലഹരി ഉപയോഗിക്കുന്നവരിൽ "ആന്റിസിപ്പേറ്ററി വയലൻസ് "എന്ന പെരുമാറ്റ രീതി കാണപ്പെടും. അതായത് ചുറ്റുമുള്ളവർ തന്നെ ഉപദ്രവിക്കും എന്ന് സംശയം ഉണ്ടാവുകയും തുടർന്ന് സ്വയം രക്ഷിക്കാൻ എന്ന ഭാവത്തിൽ അങ്ങോട്ടു കേറി ഉപദ്രവിക്കുകയും ചെയ്യുന്ന രീതി.
തലച്ചോറിലെ "ഡോപ്പാമിൻ "എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിക്കുന്നതാണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദ - അനുഭൂതികളുടെ അടിസ്ഥാനം. ഈ കാരണം കൊണ്ട് തന്നെയാണ് ലഹരിവസ്തുക്കൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും.
ചില രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ "ഡോപാമിൻ "അളവ് ക്രമാതീതമായി വർദ്ധിക്കുകയും അത് ചിത്തഭ്രമ ലക്ഷണങ്ങൾക്കും അക്രമസ്വഭാവത്തിനും വഴി വയ്ക്കുകയും ചെയ്യും. ഇത്തരം സാഹചരങ്ങളിൽ ലഹരിക്ക് അടിമപ്പെട്ടവർ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനും വരെ സാധ്യത ഉണ്ടാകാറുണ്ട്.
ലഹരി വസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് എം.ഡി.എം.എ. ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരി വസ്തു. തലച്ചോറിലെ ആശയ വിനിമയ സംവിധാനത്തെ ഇത് തകരാറിലാക്കും.
മസ്തിഷ്ക്കത്തിൽ അപകടകരമായ രീതിയിൽ രാസമാറ്റങ്ങൾ സൃഷടിക്കും. വിശേഷ ബുദ്ധിയെ ഇല്ലാതാക്കും. ശരീര താപനില ഉയരും. ബി.പി. വലിയ തോതിൽ കൂടും. ഇത് മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വഴിവെയ്ക്കാം.
സ്ഥിരമായ ഉപയോഗം വിഷാദം, പരിഭ്രാന്തി, സൈക്കോസിസ്, പാനിക് അറ്റാക്ക്, സംശയം, ചിന്താ പ്രശ്നങ്ങൾ, അക്രമവാസന എന്നിവയുണ്ടാക്കും.
അകാല വാർധ്യക്യവും മരണവുമാണ് പതിവായി ലഹരി ഉപയോഗിക്കുന്ന ഒരാളെ കാത്തിരിക്കുന്നത്. ഇതുപോലെ മറ്റൊരു രോഗവും ലോകത്തില്ല. ലഹരി കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് വഴി എച്ച്ഐവി വൈറസ് ബാധ ഉൾപ്പെടെ പിടിപെടാം. ലഹരി ഉപയോഗിക്കുന്നവരിൽ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ രോഗാതുരതയും മരണനിരക്കും കൂടുതലാണ്.
വിവിധങ്ങളായ ലഹരികൾ, സാമൂഹ്യ മാധ്യമങ്ങൾ, രക്തരൂക്ഷിതമായ അക്രമങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങൾ, വെബ് സീരിസ്, സാമൂഹിക - കുടുംബാന്തരീക്ഷങ്ങളിലെ മാറ്റങ്ങൾ, മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങി കോവിഡാനന്തര പ്രതിസന്ധികൾ വരെയുള്ള ഒട്ടേറെ കാരണങ്ങൾ ലഹരിയാസക്തിയിലേക്ക് ഒരുവനെ നയിക്കുന്നുണ്ട്.
തകർന്ന കുടുംബ ബന്ധങ്ങൾ, താളപ്പിഴയുള്ള മാതാപിതാക്കൾ, ദാമ്പത്യ കലഹങ്ങൾ, മാതാപിതാക്കൾക്കിടയിലെ വിവാഹമോചനം, ടോക്സിക് പാരൻ്റിംഗ്, സിംഗിൾ പാരന്റിങ്, കുട്ടികളിലെ വ്യക്തിത്വ വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ, കുട്ടിക്കാല പഠന - കൗമാര പ്രശ്നങ്ങൾ എന്നിവയും ലഹരി ഉപയോഗത്തിലേക്ക് ഒരുവനെ നയിക്കാം. അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
കഴിഞ്ഞ വർഷം 330 പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. 2025 ഏപ്രിൽ 30 വരെയുള്ള കണക്കെടുത്താൽ 80 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു. പ്രതിപ്പട്ടികയിൽ ഉള്ളവരിൽ പകുതിയോളം പേർ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരികൾ അക്രമവാസന ജനിപ്പിക്കുന്നുവെന്ന് തിരിച്ചറിയുക.
ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം തകർച്ച നേരിടുന്നത് കുടുംബവും സമൂഹവും രാജ്യവുമാണ്. യഥാർത്ഥത്തിൽ എന്താണ് യുവതലമുറയിൽ സംഭവിക്കുന്നതെന്ന് ശാസ്ത്രീയാപഗ്രഥനത്തിലൂടെ കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു.
ഒറ്റ മൂലി പരിഹാരങ്ങൾ ഒന്നുമില്ല. കുട്ടികളെ ലഹരി വലയിൽ നിന്നും മോചിപ്പിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ, യുവാക്കൾ പാഴ്ജന്മങ്ങളായി മാറാതിരിക്കാൻ ഭരണസംവിധാനവും നിയമപാലകരും രാഷ്ട്രീയ - മത - സാമൂഹിക - സാംസ്കാരിക - യുവജനപ്രസ്ഥാനങ്ങളും അധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്.
അതിനുള്ള കർമ്മപദ്ധതികളും വിഭാവനം ചെയ്തു നടപ്പാക്കണം. കുട്ടികളെ കേൾക്കണം. അതിന് മന:ശാസ്ത്രപരമായ സമീപനം വേണം. കുട്ടികളുടെയും ഒപ്പം മാതാപിതാക്കളുടെയും മാനസികാരോഗ്യം വർധിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. മാനസ കാരോഗ്യമുള്ളവർ ലഹരി വഴികൾ തേടാനുള്ള സാധ്യത കുറവാണ്.
അക്രമത്തിൻ്റെയും ലഹരിയുടെയും കാണാച്ചരടുകൾ പൊട്ടിച്ചെറിഞ്ഞ്, കരുതലേകാനും കൈകോർത്ത് കരുത്ത് പകരാനും നമുക്ക് ഒത്തുചേരാം. ഒന്നിച്ചണിചേർന്ന് ലഹരിക്കെതിരെയുള്ള ഈ നാടുണർത്തലിൽ കൈകൾ കോർക്കാം. നാം നമ്മുടെ നാടിനെ, കുഞ്ഞുങ്ങളെ വീണ്ടെടുത്തേ തീരു.
-അഡ്വ. ചാര്‍ളി പോള്‍
(കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വക്താവുമായിരുന്ന ലേഖകൻ കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാര ജേതാവ് കൂടിയാണ് - 8075789768)