ഡൽഹി: ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ മെർപായി അഗ്നിപർവ്വതം ബുധനാഴ്ച പൊട്ടിത്തെറിച്ച് 1,600 മീറ്റർ (5,250 അടി) ദൂരത്തിൽ ലാവ നദിയും പുകപടലങ്ങളും രൂപപ്പെട്ടു. അഗ്നിപർവത സ്ഫോടനം സംബന്ധിച്ച് നവംബർ മാസത്തിൽ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മെർപായിയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ലാവ ഒഴുക്കാണ് ബുധനാഴ്ച ഉണ്ടായത്.
30 കിലോമീറ്റർ വരെ അഗ്നിപർവത സ്ഫോടനത്തിൻ്റെ ശബ്ദം കേൾക്കാമായിരുന്നു. സ്ഫോടനത്തെ തുടർന്ന് സമീപത്തുള്ള ഗ്രാമങ്ങളിൽ ലാവയുടെ അവശിഷ്ടങ്ങൾ നിറഞ്ഞിരുന്നു.
ജാവ ദ്വീപിലെ മഗേലാങ്, സ്ലെമാൻ ജില്ലകളിലെ പർവതത്തിൽ താമസിക്കുന്ന രണ്ടായിരത്തോളം പേരെ നവംബറിൽ അധികൃതർ ഒഴിപ്പിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും തിരിച്ചെത്തിയിരുന്നു.
സെൻട്രൽ ജാവ, യോഗകാർത്ത പ്രവിശ്യകളിലെ പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ പർവ്വതത്തിന് ചുറ്റുമുള്ള 5 കിലോമീറ്റർ (3 മൈൽ) അപകടമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
2010 ൽ ഇവിടെ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 347 പേർ മരിച്ചിരുന്നു.