തിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തിരുവനന്തപുരം കോർപറേഷനിലെ ഏറ്റവും കോടിശ്വരനായ സ്‌ഥാനാർത്ഥി. പൂജപ്പുര വാർഡിൽ നിന്ന് മത്സരിക്കുന്ന രാജേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ചിരിക്കുന്ന നാമനിർദേശ പത്രികയ്‌ക്കൊപ്പമാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വളരെ തുച്ഛമായ സമ്പാദ്യമായിരുന്നു രാജേഷിനുണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ വർഷത്തിനിടെ സമ്പാദ്യത്തിൽ വൻ വർധനവാണ് ഉണ്ടായത്.
ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തിൽ 90 ലക്ഷത്തിന്റെ സ്വത്ത് സ്വന്തം സമ്പാദ്യമാണെന്നാണ് രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അഭിഭാഷകനെന്നാണ് തൊഴിലായി കാണിച്ചിരിക്കുന്നത്.
ഭാര്യയുടെ പേരിലുള്ള കടയ്ക്കലിലെ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും, ഇരുവരുടെയും സംയുക്ത അക്കൗണ്ടുകളിലുള്ള 20,860 രൂപയും, ഭാര്യയുടെ 9 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
വട്ടിയൂർക്കാവിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 27.57 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നായിരുന്ന രാജേഷ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് 2016ൽ നെടുമങ്ങാട് നിന്ന് മത്സരിച്ചപ്പോൾ സമ്പാദ്യത്തിൽ വൻ വർധനവ് ഉണ്ടായിരുന്നു.
പാർട്ടിക്കുള്ളിലും, പുറത്തും സ്‌ഥിര വരുമാനം പോലുമില്ലാത്ത രാജേഷിന്റെ സമ്പാദ്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ടും രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. കുറച്ചുനാൾ രാജേഷ് സജീവരാഷ്ട്രിയത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരുന്നു.
നേരത്തെ വി.വി രാജേഷിന് മൂന്നിടങ്ങളില്‍ വോട്ടുണ്ടെന്ന് നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ കാരണമല്ലെന്നും ഒന്നിൽ കൂടുതലിടത്ത് വോട്ടു ചെയ്താല്‍ മാത്രമേ നിയമ ലംഘനമാകുകയുള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.