പാലക്കാട്: വാളയാറില്‍ അഞ്ചുപേര്‍ ദ്രാവകം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവന്‍ വിതരണം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാല്‍ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. വിഷദ്രാവകം കലര്‍ന്ന സ്പിരിറ്റാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം.
ഒക്ടോബര്‍ പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന്‍ മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് സമീപ പ്രദേശത്തെ തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോ ഇതെന്ന് പരിശോധിക്കുകയാണ്.
കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്ന് ഇനിയും വ്യക്തമല്ല. ആശുപത്രിയില്‍ ചികില്‍സയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ ചെല്ലങ്കാവിലെ അംഗന്‍വാടിക്ക് സമീപത്തുനിന്ന് കന്നാസില്‍ സൂക്ഷിച്ച ദ്രാവകം കണ്ടെത്തിയിരുന്നു.
ഇത് വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പ്രാഥമിക നിഗമനം. 35 ലിറ്ററിന്റെ കന്നാസില്‍ പത്ത് ലിറ്ററോളം മാത്രമാണുണ്ടായിരുന്നത്. കോളനിവാസികള്‍ കുടിച്ചതിന്റെ ബാക്കിയാവാം ഇതെന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. മരിച്ച ശിവന്റെ വീട്ടില്‍നിന്ന് 250 മീറ്റര്‍ അകലെനിന്ന് കണ്ടെടുത്ത കന്നാസ് ഒളിപ്പിച്ച നിലയിലായിരുന്നു. മരിച്ച ഒരാളുടെ ആമാശയം തകര്‍ന്നിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. വ്യാവസായിക മേഖലയായ കഞ്ചിക്കോട്ടെ പല സ്ഥാപനങ്ങളിലും ഇന്‍ഡസ്ട്രിയല്‍ സ്പിരിറ്റടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് എങ്ങനെ ഇത് ലഭിച്ചെന്നത് വ്യക്തമല്ല.
റെയില്‍പാളത്തിന് സമീപത്തുനിന്ന് ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചതെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ മൊഴി നല്‍കിയിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങള്‍ക്ക് പൊളളലേറ്റതുപോലെയാണ്. പ്രധാനകണ്ണികള്‍ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും മുന്നിലുളളത്.