ഇസ്‍ലാമാബാദ്: പാക്കിസ്ഥാൻ ടീമിലെ ഒരു സഹതാരത്തിന്റെ പ്രവൃത്തി മൂലം തന്റെ പേരിൽ ബലാത്സംഗ ആരോപണം ഉയർന്ന സംഭവം വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ ബോളർ ശുഐബ് അക്തർ രംഗത്ത്. 2005ലെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ സമയത്താണ് അക്തറിനെതിരെ ബലാത്സംഘ ആരോപണം ഉയർന്നത്.
അന്ന് ടീമിൽ തനിക്കൊപ്പമുണ്ടായിരുന്ന ഒരു താരവും ഒരു പെൺകുട്ടിയും തമ്മിലുള്ള ചില ധാരണപ്പിശകുകളാണ് തനിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന് അക്തർ വെളിപ്പെടുത്തി. ആ താരത്തിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും താൻ ആ പ്രശ്നവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിശദീകരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായും അക്തർ വിശദീകരിച്ചു. എന്നിട്ടും ആ ആരോപണത്തിന്റെ കറ തന്റെ പേരിൽനിന്ന് നീങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു
‘ആയിടയ്ക്ക് എന്റെ പേരിൽ ഒരു ബലാത്സംഗ ആരോപണം ഉയർന്നിരുന്നു. അന്ന് പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്ന ഒരാൾക്ക് ഏതോ ഒരു പെൺകുട്ടിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആ താരത്തിന്റെ ചെയ്തികളും വിശദാംശങ്ങളും പാക്കിസ്ഥാൻ ടീം മാനേജ്മെന്റ് മറച്ചുവച്ചതാണ്’ – അക്തർ വെളിപ്പെടുത്തി. ഹലോ ആപ്പിലെ ലൈവ് ചാറ്റിലാണ് അക്തർ ഇക്കാര്യം വിശദീകരിച്ചത്.
‘പ്രശ്നത്തിൽ അകപ്പെട്ട താരത്തിന്റെ പേരു വെളിപ്പെടുത്താതെ, എനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കാൻ ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ആ കേസ് ഉയർന്നു വന്നപ്പോൾ എല്ലാവരും എന്നെ സംശയിച്ചു’ – അക്ർ പറഞ്ഞു.
അതേസമയം, അക്തറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ വിശദീകരണവുമായി പാക്കിസ്ഥാൻ ബോർഡ് രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയൻ യുവതിയെ അപമാനിച്ചുവെന്ന കുറ്റാരോപണം ശുഐബ് അക്‌തറിനെതിരെയല്ലെന്നും പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീമിലെ മറ്റൊരു ഓൾറൗണ്ടറിനെതിരെയാണെന്നും പിസിബി. വക്‌താക്കൾ സ്‌ഥിരീകരിച്ചിരുന്നു. അക്‌തറിനെ നാട്ടിലേക്കു തിരിച്ചുവിളിച്ചതു വിശ്രമം നൽകാൻ വേണ്ടി മാത്രമാണെന്നും പിസിബി വ്യക്‌തമാക്കി. ആരോപണ വിധേയനായ ഓൾറൗണ്ടർ ആരെന്നു മാത്രം അവർ സൂചന നൽകിയില്ല.
ആരോപണം ഉന്നയിച്ച പാക്ക് വംശജയായ യുവതിയും ഈ ഓൾറൗണ്ടറും പാക്കിസ്‌ഥാന്റെ 1999-2000 സീസണിലെ ഓസ്‌ട്രേലിയൻ പര്യടനം മുതൽ പരിചയക്കാരായിരുന്നു എന്ന് പിസിബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ നടപടികളിലേക്കു കടക്കുന്നില്ലെന്ന് പിസിബി തീരുമാനിക്കുകയായിരുന്നു.