കൽപ്പറ്റ: വയനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾ യു ഡി എഫ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്ന് ജില്ലാനേതൃയോഗം. ഇടതുസർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മുടങ്ങിപ്പോയതും, ഇഴഞ്ഞുനീങ്ങുന്നതുമായി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും യോഗം വ്യക്തമാക്കി. മെഡിക്കൽ കോളജ്, നഞ്ചൻഗോഡ്-വയനാട്-നിലമ്പൂർ റെയിൽപാത, ചുരം ബദൽപാത എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് ഇടതുഭരണത്തിൽ നിശ്ചലമായത്.
ഈ പദ്ധതികളെല്ലാം യു ഡി എഫ് നടപ്പിലാക്കും. കാർഷികമേഖല സമാനകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി നിരവധി പദ്ധതികളാണ് യു ഡി എഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കാർഷികകടങ്ങൾ എഴുതിത്തള്ളുന്നതടക്കമുള്ള വാഗ്ദാനങ്ങൾ യു ഡി എഫ് നിറവേറ്റും. ആദിവാസി, തോട്ടം മേഖലയിലടക്കം സമൂലമാറ്റത്തിന് വഴിയൊരുക്കുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലും നിരവധി പദ്ധതികൾ വരും.
ഇതോടൊപ്പം ന്യായ് പദ്ധതി, 40 കഴിഞ്ഞ വീട്ടമ്മമാർക്ക് 2000 രൂപ പെൻഷൻ, 3000 രൂപ ക്ഷേമപെൻഷൻ തുടങ്ങിയ പ്രകടനപത്രികയിലെ വാദ്ഗാനങ്ങളും നടപ്പിലാക്കുന്നതോടെ ജനങ്ങളുടെ ജീവിതത്തിന് തന്നെ സമഗ്രമാറ്റമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ യു ഡി എഫ് ചെയർമാൻ, പി പി എ കരീം, കൺവീനർ എൻ ഡി എപ്പച്ചൻ, എ ഐ സി സി നിരീക്ഷകരായ യു ടി ഖാദർ, വെറോണിക്ക, കാന്ത നായിക്, പി വി ബാലചന്ദ്രൻ, കെ എൽ പൗലോസ്, പി ടി ഗോപാലക്കുറുപ്പ്, കെ കെ അഹമ്മദ്ഹാജി, വി എ മജീദ്, എം എ ജോസഫ്, പി പി ആലി, റസാഖ് കൽപ്പറ്റ, സലാം, പ്രവീൺ തങ്കപ്പൻ, പി കെ അസ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.