വയനാട് : വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിട്ട സംഭവത്തില്‍ എസ്എഫ്ഐ നടപടി ഇന്നുണ്ടാവില്ല. എസ്എഫ്ഐ സംസ്ഥാന സെന്‍റർ, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഉടന്‍ ചേരും. വയനാട് സമരം, തുടര്‍ നടപടിവും യോഗത്തില്‍ ചർച്ച ചെയ്യും. പിന്നീട് വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വയനാട് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തേക്കും.
അതേസമയം ആറ് എസ്എഫ്ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ വയനാട്ടിലെത്തിയിട്ടുണ്ട്.
പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.