വയനാട്: താനും ടി സിദ്ധിഖിന്റെ ഫാനാണെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ടി സിദ്ധിഖിന്റെ കഠിനാധ്വാനവും ആത്മാർത്ഥതയും താൻ തിരിച്ചറിഞ്ഞിട്ടുണ്ട്. താൻ ആദ്യം രാഷ്ട്രീയത്തിൽ വരുമ്പോൾ സിദ്ധിഖ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു.
കഴിഞ്ഞ പതിനേഴ് വർഷമായി രാഷ്ട്രീയത്തിലും ജനമനസ്സിലും സിദ്ധിഖ് ചെയ്ത പ്രവർത്തനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൽപ്പറ്റയുടെ ശബ്ദം നിയമസഭയിലെത്തിക്കാൻ മികച്ച ഓപ്ക്ഷൻ വേറെയില്ലെന്നും തരൂർ പറഞ്ഞു.
തലച്ചുമടായി സാമൂഹ്യ സേവനം
പ്രളയകാലത്തും ലോക്ക്ഡൗണിലും ജനങ്ങൾക്ക് അവശ്യ വസ്തുക്കളെത്തിക്കാൻ സിദ്ധിഖ് ചെയ്ത പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. ഡിസിസി അദ്ധ്യക്ഷനായിരിക്കെ പാർട്ടി ഓഫീസിലും സ്വന്തം വീട്ടിലും അവശ്യ വസ്തുക്കൾ ശേഖരിച്ച് വെച്ച് പ്രവർത്തകരെ കൂട്ടി ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്നതായിരുന്നു ദിവസങ്ങളോളം സിദ്ധിഖിന്റെ പ്രവർത്തനം.
അരിയും മറ്റ അവശ്യ വസ്തുക്കളും ചാക്കിൽ നിറച്ച് തലച്ചുമടായി സിദ്ധിഖ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നത് നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രളയകാലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിന് അവധി നൽകി ആഴ്ചകളോളമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയത്. മറ്റൊരു നേതാവും ഇടപെടാത്ത വിധം ഇത്തരം സേവനങ്ങളിൽ ഇടപെടാൻ സിദ്ധിഖ് കാണിച്ച നന്മമനസ്സിന് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിച്ചിരുന്നു.